മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5 വാക്‌സിൻ 92% ഫലപ്രദമാണെന്ന് റിപ്പോർട്ട്. റഷ്യൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആഭ്യന്തര പരീക്ഷണഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. നിിലവിൽ റഷ്യയിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്. മൂന്നാം ഘട്ട പരീക്ഷണത്തിൽ 40,000 പേരാണ് ഭാഗമാകുന്നത്. ഇതിൽ 20,000 പേർക്ക് വാക്‌സീന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. 16,000ൽ അധികംപേർക്ക് ഒന്നും രണ്ടും ഡോസുകൾ നൽകിയിട്ടുണ്ട്.

വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായാൽ ഉടൻ ജനങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ഗമാലയ സെന്റർ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സീന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതിനാൽ വരുന്ന ആഴ്ചകളിൽ റഷ്യയിൽ വലിയതോതിൽ വാക്‌സിനേഷൻ നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്ന് ഗമാലയ സെന്റർ ഡയറക്ടർ അലക്‌സാണ്ടർ ജിന്റ്‌സ്ബർഗ് പറഞ്ഞു. മറ്റു രാജ്യങ്ങളിലും സ്പുട്‌നിക് 5 വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നടക്കുന്നുണ്ട്.

മറ്റു വാക്‌സീൻ നിർമ്മാതാക്കളായ ഫസൈർ, ബയോഎൻടെക് എന്നീ കമ്പനികൾ ഈയാഴ്ച അവരുടെ പരീക്ഷണത്തിന്റെ ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ഇരു കമ്പനികളും 90 ശതമാനത്തിലധികം ഫലപ്രാപ്തി വാക്‌സീനു പറയുന്നുണ്ട്. ഇതിനു പിന്നാലെ സ്പുട്‌നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സർക്കാർ തന്നെ വെളിപ്പെടുത്തി രംഗത്തെത്തിയതിൽ നിരവധി ഗവേഷകർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫസൈർ, ബയോഎൻടെക് കമ്പനികളുടെ വാക്‌സീൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള വാർത്തകൾ വന്നതിനു പിന്നാലെതന്നെ ഈ വാർത്തയും വന്നതിൽ പേടിയുണ്ടെന്ന് യുകെയിലെ എഡിൻബർഗ് സർവകലാശാല ഇമ്യൂണോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് പ്രഫസർ എലനോർ റിലെ അഭിപ്രായപ്പെടുന്നു. അതേസമയം സ്പുട്‌നിക് 5ന്റെ ആഭ്യന്തര ഗവേഷണ ഡേറ്റ പുറത്തുവിട്ടിട്ടില്ല.

വെറും 20 പേരിലെ പരീക്ഷണത്തിൽനിന്നുള്ള കാര്യങ്ങളാണ് സ്പുട്‌നിക് 5നെക്കുറിച്ചു പറയുന്നത്. ഇതു ശരിയായ കോംപറ്റീഷൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സ്പുട്‌നിക് 5ന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ബെലാറസ്, യുഎഇ, വെനസ്വേല, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് മുന്നോട്ടുപോകുന്നത്.