കൊല്ലം: മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛൻ ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം സ്വദേശി റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരാണ് മരിച്ചത്. പത്തനാപുരം പിടവൂരിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാഘവൻ നായർ മകന്റെ ശവകുടീരത്തിന് മുന്നിൽ ചിതയൊരുക്കിയത്. തീ ആളി കത്തുന്നത് കണ്ട് രാഘവൻ നായരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.

രാഘവൻ നായരുടെ ഏക മകൻ ശ്രീഹരി ബ്രയിൻ ടൂമറ് മൂലം 2005 ൽ മരിച്ചിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി ശ്രീഹരിയുടെ പേരിൽ ആതുര പ്രവർത്തനങ്ങൾ രാഘവൻ നായർ നടത്തുന്നുണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് മകൻ ശ്രീഹരിയുടെ പേരിൽ രാഘവൻ നായർ ഭക്ഷണ പൊതി വിതരണം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ആഴ്ച കടുത്ത തലവേദനയെ തുടർന്ന് രാഘവൻ നായരെ ആശുപത്രിയിലെത്തിച്ചപ്പോൾ അദ്ദേഹത്തിനും ബ്രയിൻ ടൂമറാണെന്ന് തിരിച്ചറിഞ്ഞു. രാഘവൻ നായരുടെ ഭാര്യയും ഇതേ അസുഖം മൂലം നേരത്തെ മരിച്ചിരുന്നു. വിരമിച്ച എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ഭാരവാഹി കൂടിയാണ് രാഘവൻ നായർ.