ടോക്യോ: ഒളിമ്പിക്‌സിന് പുറപ്പടും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി കായികതാരങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച്ചയിലാണ് സിന്ധുവിന്റെ ഡയറ്റിനെക്കുറിച്ച് നരേന്ദ്ര മോദി ചോദിച്ചത്. എനിക്ക് പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടി വരുന്നതാണ് സങ്കടമെന്നാണ് സിന്ധു പറഞ്ഞത്.മെഡിലുമായി തിരിച്ചു വന്നാൽ നമുക്കൊരുമിച്ച് ഐസ്‌ക്രീം കഴിക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം.നാട്ടിൽ തിരിച്ചെത്തിയാൽ സിന്ധു ആദ്യം ചെയ്യുക ഇതായിരിക്കുമെന്നാണ് അച്ഛൻ രമണ പറയുന്നത്.

സിന്ധു നാട്ടിലെത്തിയാൽ ആദ്യം എന്തായിരിക്കും ചെയ്യുക എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പിതാവ് മധുരമുള്ള ഈ ഓഫറിന്റെ കാര്യം പറഞ്ഞത്.''മികച്ച പ്രോത്സാഹനമാണ് പ്രധാനമന്ത്രി മോദി സിന്ധുവിന് നൽകിയത്. നീ പൊയ്ക്കോളൂ, തിരിച്ചെത്തിയാൽ നമുക്കൊന്നിച്ച് ഐസ്‌ക്രീം കഴിക്കാമെന്നാണ് അദ്ദേഹം സിന്ധുവിനോട് പറഞ്ഞത്. ഇതിനാൽ തന്നെ തീർച്ചയായും അവൾ ഇനി അദ്ദേഹത്തിനൊപ്പം പോയി ഐസ്‌ക്രീം കഴിക്കും.'' - രമണ പത്രസമ്മേളനത്തിനിടെ പറഞ്ഞു.

''അവൾ ഒളിമ്പിക്സിൽ തുടർച്ചയായി മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായതിൽ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന് അവൾ പേരും പ്രശസ്തിയും കൊണ്ടുവന്നു. അവളുടെ കളിയിലുള്ള ഫോക്കസും ജയിക്കാനുള്ള ദാഹവും അപാരമാണ്. മത്സരം നന്നായി ആസ്വദിക്കുകയും ചെയ്യും.'' - രമണ കൂട്ടിച്ചേർത്തു.

സിന്ധു സ്വർണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വെങ്കലമാണെങ്കിലും അത് വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടോക്യോയിൽ വെങ്കല മെഡൽ നേടി ഇന്ത്യയ്ക്കായി ചരിത്രമെഴുതിയിരിക്കുകയാണ് ബാഡ്മിൻരൺ താരം പി.വി സിന്ധു. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെ തകർത്താണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയത്.