തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തീരദേശത്തെ ക്രിട്ടിക്കൽ കണ്ടൈന്മെൻറ് സോണുകൾ ഒഴിവാക്കി. രോഗവ്യാപന മേഖലകളിൽ മാത്രമായി നിയന്ത്രണങ്ങൾ ചുരുക്കി. സാമൂഹികഅകലവും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് മീൻപിടിത്തം അടക്കമുള്ളവ അനുവദിച്ചുകൊണ്ട് കലക്ടർ ഉത്തരവിറക്കി. ഇന്നു അർധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ച് വരെയുള്ള രാത്രി കർഫ്യൂ തുടരും. രോഗ വ്യാപന മേഖലകളിൽ നിലവിലെ ഇളവുകൾ ബാധകമാകില്ല.

തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങളായ അഞ്ചുതെങ്ങ് മുതൽ കുളത്തൂർ വരെയുള്ള തീരപേദേശങ്ങളിലാണ് ഇളവുകൾ. കോവിഡ് നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മീൻപിടുത്തത്തിനു അനുമതി നൽകിയിട്ടുണ്ട്. മറ്റു ഇളവുകൾ ഇവയാണ്. ബാങ്കുകൾ സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് പകുതി ആളുകളെ ഉപയോഗിച്ച് പ്രവർത്തിക്കാം. തുറക്കുന്ന ബാങ്കുകളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി തിരക്ക് ഒഴിവാക്കണം.

ആൾക്കൂട്ടം ഒഴിവാക്കികൊണ്ട് കടകൾക്ക് 7 മണിമുതൽ നാലു മണിവരെയും പ്രവർത്തിക്കാം, റേഷൻ കടകൾ, അക്ഷയ സെൻററുകൾ, ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകൾ എന്നിവയക്കും സമാന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.. വിവാഹം , മരണം എന്നിവയിൽ പരമാവധി 20 പേർക്ക് മാത്രമേ അനുവാദമുള്ളു. എന്നാൽ മാർക്കറ്റുകൾക്ക് നിയന്ത്രണമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ,ജിമ്മുകൾ,പൊതുയോഗങ്ങൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.

അതേസമയം, തലസ്ഥാന ജില്ലയിൽ കോവിഡ് സ്ഥിതി അതീവ ​ഗുരുതരമാണ്. തിരുവനന്തപുരത്ത് മാത്രം ഇന്ന് കോവിഡ് രോ​ഗികൾ 500 കടന്നു. ആദ്യമായാണ് കേരളത്തിൽ ഒരു ജില്ലയിൽ ഇത്രയധികം പേർക്ക് ഒറ്റ ദിവസം രോ​ഗം സ്ഥിരീകരിക്കുന്നത്. 519 പേർക്കാണ് തലസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.