കൊച്ചി: കെ സുധാകരനും പിണറായി വിജയനും നേർക്കുനേർ വരുമ്പോൾ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളാണ് സുധാകരൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയാണെന്ന് കെപിസിസി അധ്യക്ഷൻ ആരോപിച്ചു. എഫ്‌ഐആറിന്റെ പകർപ്പും വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.

കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങൾ വിലയിരുത്തുമെന്നും സർക്കാർ നേരിടുന്ന അഴിമതി കേസുകൾ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരൻ പറഞ്ഞു. ഇ പി ജയരാജൻ വധക്കേസിൽ തന്നെ പ്രതിയാക്കാൻ സിപിഎം ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെ സ്വാധീനിച്ചായിരുന്നു ശ്രമം. മരംമുറി കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായി ശ്രമിക്കേണ്ട. അന്വേഷണം അവസാനിക്കുന്നത് വരെ സമരമുഖത്ത് യു ഡി എഫുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

തനിക്കെതിരായ കേസുകൾ തെളിയിച്ചാൽ കെ പി സി സി അദ്ധ്യക്ഷ പദവി രാജിവയ്ക്കും. ബിജെപിയുടെ ആനുകൂല്യം പറ്റിയവർ ആരാണെന്ന് ഉത്തരം ലഭിക്കണം. പിണറായി കന്നി മത്സരത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ജനസംഖവുമായി ചേർന്നതുകൊണ്ടാണ്. ആ വോട്ടും വാങ്ങി വിജയിച്ചിട്ട് താനാണ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതെന്ന് പറയാൻ നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു. 28 കുട്ടികളുടെ ശരീരം മാഹിപ്പുഴയുടെ തീരത്ത് നിന്നേറ്റു വാങ്ങുമ്പോഴും ഒരു സി പി എമ്മുകാരനെ കൊല്ലാമെന്ന് സുധാകരൻ ചിന്തിച്ചിട്ടില്ല. അത് താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവിശ്വാസം കൊണ്ടാണെന്നും സുധാകരൻ വ്യക്തമാക്കി.

ഈ ആരോപണത്തിന് പുറമേ ഈ ആരോപണത്തിന് സമാനമായി പിണറായി വിജയന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകളുടെ ഭർത്താവ് പാറ ബാബുവിന് സി.എംപിയിൽ ചേർന്നു പ്രവർത്തിച്ചതിന് വെട്ടിക്കൊന്നതാണെന്നും സുധാകരൻ ആരോപിച്ചു. നേരത്തെ സിപിഎം പ്രവർത്തകനും പിണറായിയുടെ അംഗരക്ഷകനെന്ന നിലയിൽപ്രവർത്തിച്ച ബാബുവുമായി പിന്നീട് തെറ്റുകയായിരുന്നു.

ഇതിനു ശേഷം സി.എംപിയിൽ ചേർന്ന ബാബു ഓലയമ്പലത്തു വച്ചാണ് സി.പി. എമ്മുകാരാൽ കൊല്ലപ്പെടുന്നത്. എം.വി രാഘവൻ സി. എംപി രൂപീകരിച്ചപ്പോൾ അതിനൊപ്പം പോയ പ്രവർത്തകരിലൊരാളായിരുന്നു ബാബു. പിണറായിയുടെ പാണ്ട്യാലമുക്കിലെ വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തുള്ള പുത്തൻകണ്ടത്താണ് ബന്ധുവായ ബാബുവും കുടുംബവും താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പിതാവിന്റെ സഹോദരന്റെ മകളായ പ്രേമയുടെ ഭർത്താവാണ് ബാബു. പിന്നീട് ഈ കുടുംബം ഒന്നാകെ ബിജെപിയിലെക്ക് ചേരുകയായിരുന്നു.