തൃപ്പൂണിത്തുറ: മതേതരത്വത്തിന്റെ പേര് പറഞ്ഞവർ അവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃപ്പൂണിത്തുറയിൽ കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം മതേതരത്വമാണ്. എന്നാൽ, മതേതരത്വത്തിന്റെ പേര് പറഞ്ഞവർ എല്ലായിടത്തും അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്ത് ഒരു സമുദായക്കാർ സർക്കാരിനെ കുഞ്ചിക്കുപിടിച്ച് നിർത്തുന്നത് കണ്ടില്ലേ? ആ സമുദായത്തിന് വേണ്ടി അവരുടെ ആത്മീയ നേതാക്കൾ വരെ ഉടുപ്പിട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം ചെയ്യാൻ വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജാതി വിവേചേനം ഇല്ലാതാക്കാനാണ് താൻ ജാതി പറയുന്നത്. തുല്യനീതി എല്ലാവർക്കും കിട്ടണം. ഒപ്പം നിന്ന സമുദായങ്ങൾ സംഘടിതമായി ഉയർന്നു. സമുദായത്തെ തകർക്കാൻ ചില കുലംകുത്തികൾ ശ്രമിക്കുന്നുണ്ട്. കുലംകുത്തികൾ ഈഴവ സമുദായത്തിൽ കടന്നു വരുന്നുണ്ട്. അതിനെതിരെ കൂട്ടായി പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.