തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഓമിക്രോൺ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ആലപ്പുഴ യുഎഇ 5, തുർക്കി 1, തൃശൂർ യുഎഇ 4, ഖത്തർ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തർ 1, ഖസാക്കിസ്ഥാൻ 1, എറണാകുളം യുഎഇ 5, ഉക്രൈൻ 1, ജർമനി 1, കൊല്ലം യുഎഇ 2, ഖത്തർ 1, മലപ്പുറം യുഎഇ 5, ഖത്തർ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയൽ 1, കാസർഗോഡ് യുഎഇ 2, കണ്ണൂർ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 6 പേരാണുള്ളത്. അതിനിടെ ഓമിക്രോൺ വ്യാപനം മറച്ചു വച്ച പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിനെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി.

പത്തനംതിട്ടയിൽ ഓമിക്രോൺ ക്ലസ്റ്ററായ സ്വകാര്യ നഴ്സിങ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകിയത്. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.