തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിൽ വിമർശനവുമായി മുന്മന്ത്രി എ.കെ ബാലൻ. പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട് ശരിയല്ല. സത്യപ്രതിജ്ഞയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നത് ഉചിതമല്ല. സർക്കാരിന്റെ ആരംഭത്തിൽ തന്നെ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. കഴിഞ്ഞ സർക്കാരിൽ കോവിഡ് പ്രതിരോധത്തിൽ പങ്കെടുത്തില്ല. സാലറി ചലഞ്ചിനെതിരെ പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് റേഷൻ കിറ്റ് നൽകുന്നതിനെതിരെ കോടതിയിൽ പോയെന്നും എ.കെ ബാലൻ വിമർശിച്ചു.

സത്യപ്രതിജ്ഞയിൽ പ്രോട്ടോക്കോൾ ലംഘനമില്ല. എല്ലാ വിധത്തിലുമുള്ള നടപടികൾ പൂർത്തിയാക്കി പരിമിതമായ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ മറികടന്ന് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് 500 പേരെ പങ്കെടുപ്പിച്ചതിൽ വിമർശനംഉയർന്നിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്നും ടെലിവിഷനിലൂടെയും വെർച്വൽ ആയും ചടങ്ങിൽ പങ്കെടുക്കുമെന്നും യു.ഡി.എഫ് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് എ.കെ ബാലന്റെ പ്രതികരണം.