കോട്ടയം: കോടിമത പാലത്തിന് സമീപം അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു.നിയന്ത്രണം വിട്ട കാറ് മറ്റ് നാല് വാഹനങ്ങളെ ഇടിക്കുകയായിരുന്നു.ആദ്യം മിനി കണ്ടെയ്‌നർ ലോറിയിലും തുടർന്ന് മുന്നു കാറിലും ചെന്നിടിക്കുകയായിരുന്നു. പുലർച്ചെ 12.30 ഓടെയാണ് അപകടം നടന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും ഇടപെടലിൽ വൻ ദുരന്തമാണ് വഴിമാറിയത്.അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

ചങ്ങനാശേരിയിൽ നിന്നു കോട്ടയത്തേക്ക് വന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. കോടിമത പാലത്തിനു തൊട്ടുമുൻപാണ് വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായത്.ചങ്ങനാശ്ശേരിയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ,ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചു.വലത് ഭാഗത്തെ ഇടി കാരണം ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി.

ഇതോടെ കൂടുതൽ നിയന്ത്രണം നഷ്ടമായ കാർ കോട്ടയത്തു നിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന 3 കാറുകളെയും ഇടിച്ചു തെറിപ്പിച്ചു. മറ്റു വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. സേനകളുടെയും നാട്ടുകാരുടെയും സംയോജിത ഇടപെടൽ മൂലം വൻ ദുരന്തം വഴിമാറി. കണ്ടെയ്‌നർ ലോറിയുടെ ഡിസൽ ടാങ്ക് ചോർച്ച താൽക്കാലികമായി അടച്ചു. റോഡിലെ ഡീസൽ കഴുകി കളയുകയും ചെയ്തു.

അപകടത്തിൽ പരുക്കേറ്റ 3 പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ വിട്ടയച്ചു. തിരുനക്കര നിവാസികളായ പി.ജെ. അർജുൻ (24), വി.ആർ. അർജുൻ (31), ഏറ്റുമാനൂർ സ്വദേശി ജോയ്‌സൺ ജോയ് (24) എന്നിവർക്കാണു പരുക്കേറ്റത്. അപകടം ഉണ്ടായക്കിയ കാർ യാത്രികർക്കെതിരെ കേസെടുത്തതായി വെസ്റ്റ് പൊലീസ് അറിയിച്ചു.