കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സെമി കാഡർ പാർട്ടി സംവിധാനത്തിന് കണ്ണുരിൽ സിപിഎമ്മിന്റെ പതിവ് ശൈലിയിലുള്ള മറുപടി. എസ്.എഫ്. ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ വിലാപയാത്രയ്ക്കിടെ ബിഹാറിനെ നാണിപ്പിക്കും വിധമുള്ള അക്രമമാണ് കോൺഗ്രസ് നിയന്ത്രിത സ്ഥാപനങ്ങൾക്കുനേരെ നടന്നത് കണ്ണൂർ ജില്ലയിൽ അവശേഷിച്ച കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും സ്തു പങ്ങളും പ്രചരണ ബോർഡുകളും സ്തു പങ്ങളും തകർത്തു.ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ എസ്.എഫ്.ഐ -ഡിവൈഎഫ്ഐ.പ്രവർത്തകർ വ്യാപകമായി കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും തകർത്തു തരിപ്പണമാക്കുകയായിരുന്നു.

ചൊവ്വാഴ്‌ച്ച രാത്രി മുതൽ ബുധനാഴ്‌ച്ച പുലർച്ചെ വരെ മണിക്കൂറുകളോളം അക്രമികൾ പരസ്യമായി അഴിഞ്ഞാടുമ്പോഴും പലയിടത്തും പൊലിസ് കാഴ്‌ച്ചക്കാരായി നിൽക്കുകയായിരുന്നു. മാഹി മുതൽ തളിപ്പറമ്പ് വരെയുള്ള വിലാപയാത്ര കടന്നു പോകുന്ന വിവിധയിടങ്ങളിലും വിലാപയാത്ര കടന്നു പോകാത്ത കോടിയേരി, കതിരൂർ, ചക്കരക്കൽ തുടങ്ങിയ സ്ഥലങ്ങളിലും അക്രമം നടത്തി. തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വിലാപയാത്രയുടെ മറവിൽ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്.തൃച്ഛംബരം പട്ടപ്പാറയിലെയും പനങ്ങാട്ടൂരിലെയും പ്രിയദർശിനി മന്ദിരങ്ങൾ പൂർണമായും അടിച്ചു തകർത്തു. തളിപ്പറമ്പ് നഗരത്തിലെ കോൺഗ്രസ് മന്ദിരത്തിന് നേരെ കല്ലെറിയുകയും കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്തു.

കാപാലിക്കുളങ്ങരയിലെ രാജീവ്ജി ക്‌ളബ്ബിലെ ഗാന്ധി പ്രതിമയും തകർത്തു. ധീരജിന്റെ മൃതദേഹം ബുധനാഴ്‌ച്ച പുലർച്ചെ ഒന്നരയോടെയാണ് തുച്ഛംബരം പട്ടപ്പാറയിലെ വീട്ടിലെത്തിച്ചത്.ഈ സമയത്താണ് പട്ടപ്പാറയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെ ഒരു സംഘം എസ്.എഫ്.ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമമഴിച്ചുവിട്ടത്. ഇവിടെയുള്ള ജനലുകൾ' വാതിൽ' ഷെൽഫ് ,മേശ തുടങ്ങി എല്ലാം അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ രണ്ടാം തവണയാണ് അക്രമം നടക്കുന്നത്. മന്ദിരത്തിന് നേരെ കല്ലെറിയുകയും കൊടിയും കൊടിതോരണങ്ങളും നശിപ്പിക്കുകയും ചെയ്തു. പനങ്ങാട്ടൂർ പ്രിയദർശിനി മന്ദിരവും പൂർണമായി തകർത്തു. കാപാലികുളങ്ങരയിലെ രാജിവ് ജിമന്ദിരം അക്രമിക്കുകയും ഗാന്ധി പ്രതിമ പൂർണമായും തകർക്കുകയും ചെയ്തു.

ചേലേരി എ യു.പി സ കുളിന് എതിർവശം ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരം പൂർണമായി നശിപ്പിച്ചു' റോഡരികിൽ സ്ഥാപിച്ച കൊടിമരം ഒടിച്ചു വളയ്ക്കുകയും മുകളിൽ കെട്ടിയ പതാക വലിച്ചെറിയുകയും ചെയ്തു കൊടിമരം നശിപ്പിച്ചതിൽ ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംപി പ്രേമാനന്ദൻ ,മയ്യിൽ പൊലിസിൽ പരാതി നൽകി. ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് നടന്നു.

ചക്കരക്കൽ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി സി.സി.രമേശന്റെ കണയന്നൂരിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്
വിലാപയാത്ര കടന്നു പോകുന്ന തലശേരി -കണ്ണൂർ ദേശീയപാതയിലെ റോഡരികിലുള്ള സ്തു പങ്ങളും കൊടിമരങ്ങളും ഡിവൈഎഫ്ഐ - എസ് എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു തോട്ടട എസ്.എൻ കോളേജിന് മുൻപിലെ ഷുഹൈബ് സ്മാരക ബസ് കേന്ദ്രം കൊട്ടാരം ഉൾപ്പെടെ തകർത്തു.കെ.എസ്.യു സ്തുപവും ഷെൽട്ടറും തകർക്കുന്നത് ചിത്രീകരിച്ച ഓൺലൈൻ ചാനലിന്റെ മൈക്ക് വിലാപയാത്രയിൽ പങ്കെടുത്തവർ തട്ടിയെടുത്തതായി പരാതിയുണ്ട്.നടാലിൽ കോൺഗ്രസ് ഓഫിസ് ലോറിയിലെത്തിയ ഒരു സംഘമാളുകൾ തകർത്തു നടാൽ വായനശാലയിലെ നവരശ്മി ക്‌ളബ്ബാണ് അടിച്ചു തകർത്തത്.

പൊലിസ് നിൽക്കവെയാണ് ഇവിടെ അക്രമികൾ അഴിഞ്ഞാടിയത്.നാട്ട പ്രകാശനെന്ന സിപിഎം പ്രവർത്തകന്റെ നേതൃത്വത്തിലാണ് ഇവിടെ അക്രമം നടത്തിയത്. വായനശാലയിലെ ടി.വി തകർത്തു.ഓഫിസ് കത്തിക്കാനും ശ്രമമുണ്ടായി. കണ്ണൂർ ചെട്ടി പീടികയിലെ കോൺഗ്രസ് ഓഫിസും തകർത്തു ചിറക്കുനിയിൽ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു തകർത്തു. പനങ്ങാട്ടൂർ പ്രിയദർശിനി മന്ദിരവും തകർത്തു. പാപ്പിനിശേരി, കുഞ്ഞിമംഗലം എന്നിവടങ്ങളിൽ കോൺഗ്രസ് ഓഫിസ് തകർത്തു.കോടിയേരി കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് വി സി പ്രസാദിന്റെ വീടിന് നേരെ ബോംബേറുണ്ടായി.

കൊലപാതകത്തിന്റെ മറവിൽ ജില്ലയിൽ കോൺഗ്രസ് നേതാക്കളുടെ വീടുകൾക്ക് നേരെയും പാർട്ടി ഓഫിസുകൾക്കു നേരെയുമുള്ള അക്രമത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ശക്തമായി പ്രതിഷേധിച്ചു കൊലപാതകത്തിന്റെ മറവിൽ എസ്.എഫ്.ഐ.ഡി. വൈ. എഫ്. ഐ.സിപിഎം പ്രവർത്തകർ അക്രമമഴിച്ചുവിടുകയാണ്.പൊലിസിനെ നോക്കുകുത്തിയാക്കി കൊണ്ട് ബീഹാർ മോഡലിൽ അക്രമമാണ് സിപിഎം കോൺഗ്രസിനെതിരെ അഴിച്ചുവിടുന്നത് ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണം. ഇനിയും അക്രമം തുടർന്നാൽ അതിനെ കോൺഗ്രസ് പാർട്ടിക്ക് പ്രതിരോധിക്കേണ്ടി വരും. കണ്ണുർ ജില്ലയിൽ ക്രമസമാധാനം തകർക്കുന്നതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമാണെന്നും മാർട്ടിൻ ജോർജ് മുന്നറിയിപ്പു നൽകി.