അഹമ്മദബാദ്: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെയും മാതാപിതാക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസും ബന്ധുക്കളും. ഗുജറാത്ത് ദഹോദിലാണ് അഞ്ചം​ഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദഹോദ് നിവാസികളായ സെയ്ഫുദ്ദീൻ ദുധൈവാല (42), ഭാര്യ മെഹജബീൻ (35) ഇരട്ടക്കുട്ടികളായ അറാവ, സൈനബ് (16), ഇളയമകൾ ഹുസൈന (7) എന്നിവരെയാണ് സുജായി ബോഗിലുള്ള ഇവരുടെ അപ്പാർട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്റെ മകന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് സെയ്ഫുദ്ദീന്റെ പിതാവ് ഷബീർ പറയുന്നത്. ഇതാകാം ഇത്തരമൊരു കടും കൃത്യത്തിന് മകനെ നയിച്ചതെന്നും ആ വയോധികൻ പറയുന്നു.

വ്യാഴാഴ്ച രാത്രിക്കും ഇന്ന് പുലർച്ചയ്ക്കും ഇടയ്ക്കായാണ് മരണങ്ങൾ നടന്നതെന്നാണ് പൊലീസ് നിഗമനം.സെയ്ഫുദ്ദീന്റെ മാതാപിതാക്കളും ഈ വീട്ടിൽ തന്നെയാണ് താമസം. കഴിഞ്ഞ ദിവസം ഇവർ ഒരു ബന്ധുവീട്ടിൽ സന്ദർശനത്തിനായി പോയിരുന്നു. മടങ്ങിവന്ന ശേഷം ഇവരാണ് മൃതദേഹങ്ങൾ ആദ്യമായി കാണുന്നതും പൊലീസിനെ വിവരം അറിയിക്ക‌ുന്നതും. വെള്ളത്തിലോ ‌അല്ലെങ്കിൽ കോൾഡ് ഡ്രിങ്ക്സിലോ കലർത്തിയ വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമായി പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ദഹോദ് ഠൗൺ സ്റ്റേഷൻ ഇൻസ്പെക്ട്ർ കരൺ അറിയിച്ചത്.ഏതായാലും മരണത്തിന് പിന്നിലെ യഥാർഥ കാരണം അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

"പെൺമക്കളുടെയും ഭാര്യയുടെയും മൃതദേഹങ്ങൾ മുറിയിലെ ഒരു കട്ടിലിൽ കണ്ടപ്പോൾ പുരുഷന്റെ മൃതദേഹം അടുക്കളയുടെ വാതിൽക്കൽ നിന്ന് കണ്ടെത്തി," ദാഹോദ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദാഹോദ് പൊലീസ് സൂപ്രണ്ട് ഹിതേഷ് ജോയ്സർ പറഞ്ഞു: "പ്രാഥമികമായി കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഞങ്ങൾ മനസ്സിലാക്കി. സാധ്യമായ മറ്റ് കാരണങ്ങൾ തേടാൻ അവരുടെ ബന്ധുക്കളെ ചോദ്യംചെയ്യണം. ആചാരങ്ങൾ പൂർത്തിയാക്കാനും മറ്റും ഞങ്ങൾ അവർക്ക് കുറച്ച് സമയം നൽകും. "

സമീപപ്രദേശമായ മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ഏതാനും വർഷങ്ങൾക്കുമുമ്പാണ് ഈ കുടുംബം പുതിയ താമസ സ്ഥലത്തേക്ക് എത്തിയത്. ലോക് ഡൗണിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായും കടം വീട്ടാൻ ഏതാനും ബന്ധുക്കളുടെ സഹായം തേടിയിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.