കൊച്ചി: മിസ് കേരള അൻസി കബീർ ഉൾപ്പെടെ മരിച്ച വാഹനാപകട കേസുമായി ബന്ധപ്പെട്ട് കായലിൽ എറിഞ്ഞെന്ന് പ്രതികൾ വെളിപ്പെടുത്തിയ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. അഞ്ച് മണിക്കൂറോളം അഗ്‌നിശമന സേനയിലെ സ്‌കൂബ ഡൈവിങ് ടീം കായലിൽ തിരച്ചിൽ നടത്തി. തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലിലാണ് തിരച്ചിൽ നടത്തിയത്. കേസിലെ രണ്ട് പ്രതികളെ സ്ഥലത്ത് എത്തിച്ചായിരുന്നു തിരച്ചിലിൽ.

ഡിജെ പാർട്ടി നടന്ന നന്പര് 18 ഹോട്ടലിലെ ജീവനക്കാർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കായലിലെ തിരച്ചിൽ. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാർ , മെൽവിന് എന്നിവരുടമായി അന്വേഷണം സഘം പാലത്തിലെത്തി. തുടർന്ന പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാർക്ക് ചെയ്തു. തുടർന്ന് ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസിലെ ആറ് മുങ്ങൽ വിദ്ഗധർ കായലിലിറങ്ങി.

വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ അടിയൊഴുക്കുള്ള മേഖലയിലാണ്. അതു കൊണ്ട് തന്നെ ഹാർഡ് ഡിസ്‌ക വീണ്ടെടുക്കുക പ്രയാസമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

ഡിവിആർ യഥാർഥത്തിൽ കായലിൽ ഏറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അതിനായി ഹോട്ടൽ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കൂടി പൊലീസ് പരിശോധന നടത്തും.

മിസ് കേരള അടക്കം മൂന്ന് പേർ മരിച്ച അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കന്നുണ്ട്. ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരേയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പതോളം പേരാണ് ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നത്.

ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ ഹോട്ടലൽ ഉടമ റോയി വയലാട്ട്, ഇവരുടെ കാർ ചേസ് ചെയ്ത സൈജു എന്നിവർ യുവതികളുമായി തർക്കത്തിൽ ഏർപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

എന്നാൽ പാർട്ടി നടന്ന റൂഫ് ടോപ്പിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിർദ്ദേശപ്രകാരം കായലിൽ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെൽവിന്റെയും മൊഴി. എന്നാൽ ഈ മൊഴികൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

നമ്പർ 18 ഹോട്ടൽ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു.

കാണാതായ ഹാർഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.