ലക്‌നോ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. അടുത്തയാഴ്ച അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് മാറ്റാൻ ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്നലെ സംസ്ഥാനങ്ങളിലെ ഓമിക്രോൺ സാഹചര്യത്തെ കുറിച്ചും വാക്‌സിനേഷൻ നിരക്കിനെ കുറിച്ചുമുള്ള റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയിൽ ആരോഗ്യ സെക്രട്ടറി കൈമാറിയിരുന്നു.

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷൻ ആരോഗ്യ സെക്രട്ടറിയോടാരാഞ്ഞത്. ഈ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം, വാക്‌സിനേഷൻ നിരക്കുകൾ യോഗത്തിൽ അവലോകനം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിൽ 70 ശതമാനം മുതൽ 100 ശതമാനം വരെയാളുകൾ ഒരു ഡോസ് വാക്‌സീൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ ധരിപ്പിച്ചു.

അതേസമയം ഓമിക്രോൺ വ്യാപന നിരക്ക് കൂടുന്നതും ആരോഗ്യ സെക്രട്ടറി കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. പഞ്ചാബ്, ഗോവ ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിയമസഭയുടെ കാലാവധി മാർച്ചിലും ഉത്തർപ്രദേശിൽ മെയിലുമാണ് അവസാനിക്കുക. ഇതിനിടെ ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിലും ബിജെപിയുടേതടക്കം തെരഞ്ഞെടുപ്പ് റാലികൾ ഉത്തർപ്രദേശിൽ നടക്കുന്നതിനെ ചോദ്യം ചെയ്ത് വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു.

രാത്രി കർഫ്യൂ, പകൽ റാലി. എന്ത് കോവിഡ് നിയന്ത്രണമാണ് സർക്കാർ നടത്തുന്നതെന്ന് വരുൺ ഗാന്ധി ചോദിച്ചു. ആരോഗ്യ സംവിധാനങ്ങൾ ദുർബലമായ സംസ്ഥാനത്ത് ഒമിക്രോണിനെ നിയന്ത്രിക്കുകയാണോ, പ്രചാരണശേഷി തെളിയിക്കുകയാണോ വേണ്ടതെന്നും ജനങ്ങളുടെ സാമാന്യ ബുദ്ധി പരീക്ഷിക്കരുതെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അടുത്ത കാലത്തായി ബിജെപിയുടെ വലിയ വിമർശകനായി മാറിയ വരുൺ ഗാന്ധി കാർഷിക നിയമങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിരന്തരം ചോദ്യം ചെയ്തിരുന്നു.