കോട്ടയം : അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാൻ വന്ന അച്ഛനു വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം.കെ.മുരളീധരനാണു (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം.

തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകൾ ലക്ഷ്മിയെ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു മുരളീധരൻ. ഭാര്യ കെ.കെ. ശ്രീലതയുമൊത്ത് മകളെയും കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു. ശേഷം ഭാര്യയെയും മകളെയും റോഡരികിൽ നിർത്തി കുര്യൻ ഉതുപ്പ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ജനുവരി 23നു മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ ദാരുണാന്ത്യം. കൂത്താട്ടുകുളത്ത് അയൺ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. കൂത്താട്ടുകുളം മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും എൻഎസ്എസ് കരയോഗം മുൻ സെക്രട്ടറിയുമാണ്. കൂത്താട്ടുകുളം ഭവന നിർമ്മാണ സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു.