തിരുവനന്തപുരം: വിളപ്പിലിൽ വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാർ. സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷം പണം നൽകാത്തതിനെ തുടർന്നാണ് രാജി ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് വെളിപ്പെടുത്തി ബന്ധുക്കളും നാട്ടുകാരും. ആ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഇതേ അവസ്ഥയിലാണ്. രാജിയുടെ ജീവനെടുത്ത നഷ്ടരിഹാരപ്രശ്നത്തിൽ ഇനി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് രാജിയുടെ മൃതദേഹവുമായി മോർച്ചറിക്ക് മുന്നിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു.

പൊലീസ് ഇടപെട്ട് അവരെ അനുനയിപ്പിച്ചുവെങ്കിലും തുടർസമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിളപ്പിൽശാല സ്വദേശിയായ രാജി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മൃതദേഹം വിട്ടുനൽകിയപ്പോഴായിരുന്നു മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം.

സാങ്കേതിക സർവകലശാലയ്ക്കായി ഭൂമിയും ഭൂരേഖയും ഏറ്റെടുത്തതിന് ശേഷം നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് രാജി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. രാജിയുടെ ബന്ധുക്കളും ഭൂമി വിട്ടുനൽകിയ നാട്ടുകാരും ചേർന്നാണ് പ്രതിഷേധിച്ചത്. ഭൂമി ഏറ്റെടുത്തതിലെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഭൂമിയുടെ പ്രമാണം നൽകിയില്ലെങ്കിൽ തുക കോടതിയിൽ കെട്ടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥലം ഏറ്റെടുത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

കോവിഡ് കാലത്ത് സാമ്പത്തികബുദ്ധിമുട്ട് ഉണ്ടായപ്പോൾ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ പോലും രാജിക്കും കുടുംബത്തിനും കഴിഞ്ഞില്ല. എന്നാൽ നഷ്ടപരിഹാരം നൽകാതെ സർക്കാർ നീട്ടീക്കൊണ്ടുപോകുകയുമായിരുന്നു.

തട്ടിപ്പിന് ഇരയായിതിലെ മനോവിഷമത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നും ഇനി ആർക്കും ഈ ഗതി ഉണ്ടാകാതിരിക്കാനാണ് തുടർസമരങ്ങൾ ആലോചിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. മോർച്ചറിക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായതോടെയാണ് പൊലീസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിച്ചത്. ഏകദേശം അരമണിക്കൂറോളം പ്രതിഷേധിച്ച ശേഷമാണ് സമരക്കാർ പിരിഞ്ഞ് പോയത്. സാങ്കേതിക സർവകലാശാലയ്ക്കായി 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് 50 ഏക്കറായി ചുരുക്കുകയായിരുന്നു.