ലക്നൗ: സിന്ദൂരം കഴിച്ച് യുവതി ആത്മഹത്യ ചെയ്തു. മകളെ നോക്കി വീട്ടിലിരുന്നാൽ മതിയെന്ന ഭർത്താവിന്റെ നിലപാടിൽ മനംനൊന്താണ് സരസ്വതി ദേവി എന്ന ഇരുപത്തിയാറുകാരി ആത്മഹത്യ ചെയ്തത്. ഉത്തർ പ്രദേശിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം. രണ്ടുവയസുകാരിയായ മകളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് വീട്ടിൽ തന്നെ കഴിയാൻ ഭർത്താവ് നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ യുവതി ആത്മ​ഹത്യ ചെയ്യുകയായിരുന്നു.

മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. സരസ്വതിയുടെ ഭർത്താവ് വികാസ് ബിന്ദ് ജോലി ചെയ്തിരുന്നത് സൂറത്തിലായിരുന്നു. ലോക്ക്ഡൗൺ കാലത്താണ് ഇയാൾ ധൻപൂരിലേക്ക് മടങ്ങിയെത്തിയത്. നാലുദിവസങ്ങൾക്ക് മുൻപാണ് ഇയാൾ സൂറത്തിലേക്ക് മടങ്ങിയത്. ഭർത്താവിനൊപ്പം സൂറത്തിലേക്ക് പോകണമെന്ന് സരസ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഭർത്താവ് സമ്മതിക്കാതെ വന്നതാണ് ആത്മഹത്യയിലേക്ക് സരസ്വതിയെ നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഭർത്താവ് സൂറത്തിലേക്ക് മടങ്ങിയതിന് പിന്നാലെ സിന്ദൂരം കഴിച്ചാണ് സരസ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സരസ്വതിയെ അവശനിലയിൽ ഭർതൃവീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ഇവരുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. സിന്ദൂരത്തിലടങ്ങിയ മെർക്കുറി സൾഫൈഡ്, ലെഡ് എന്നിവയാണ് മരണകാരണമായതെന്നാണ് റിപ്പോർട്ട്. എന്നാൽ എത്ര അളവിലാണ് സരസ്വതി ഇത് കഴിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. സാധാരണ ഗതിയിൽ മഞ്ഞളും, ചീനക്കാരവും, ചുണ്ണാമ്പുകല്ലും ചേർത്താണ് സിന്ദൂരം നിർമ്മിക്കുന്നത്. എന്നാൽ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സിന്ദൂരത്തിൽ അപകടകരമായ വസ്തുക്കൾ ഉണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മെർക്കുറിയുടെ സംയുക്തങ്ങൾ ശരീരത്തിനകത്ത് ചെല്ലുന്നത് അപകടകരമാണ്.