ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യ ഒരു സ്വതന്ത്ര്യ റിപ്പബ്ലിക് എന്ന നിലയിൽ നിന്നും പിന്നോട്ടു പോയെന്ന് റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസാണ് ഇത്തരമൊരു റിപ്പോർട്ടു പുറത്തുവിട്ടത്. ഇന്ത്യയില് മതവിഭാഗങ്ങൾ തമ്മിൽ വിവേചനം വർദ്ധിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രിയായതുമുതൽ ഇന്ത്യയിലെ പൗരാവകാശങ്ങളും ജനാധിപത്യവും അപകടത്തിലായെന്ന് റിപ്പോർട്ട് പറയുന്നു. മുസ്ലീങ്ങളെ ബലിയാടുകളാക്കിയുള്ള മോദി ഭരണം ഏകാധിപത്യപ്രവണതകൾ പ്രദർശിപ്പിക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫ്രീഡം ഹൗസ് 2020 റിപ്പോർട്ടിൽ ഇന്ത്യയെ സ്വതന്ത്രരാജ്യം എന്ന് തന്നെയായിരുന്നു പട്ടികപ്പെടുത്തിയിരുന്നത്. എന്നാൽ 2021 ആകുമ്പോൾ പൗരസ്വാതന്ത്ര്യം വലിയ അളവോളം നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതായി പഠനം വിലയിരുത്തി.

തീവ്ര ഹിന്ദു താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന കാഴ്‌ച്ചയാണ് ഇന്ത്യയിൽ കാണാൻ സാധിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യ സ്വതന്ത്രരാജ്യമായി മാറുന്നഘട്ടത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളിൽ നിന്നും രാജ്യം പിന്നോട്ട് പോയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സ്വതന്ത്ര്യ റിപ്പബ്ലിക്ക് രാജ്യമാകുന്നതിനുള്ള ചില പ്രധാനഘടകങ്ങൾ വിലയിരുത്തിയ പ്രകാരം ഇന്ത്യയ്ക്ക് 67 മാർക്കാണ് റിപ്പോർട്ട് നൽകുന്നത്. മുൻവർഷത്തേക്കാൾ നാല് മാർക്ക് കുറവായതിനാൽ ഇന്ത്യ ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

കോവിഡ് കാലത്ത് രാജ്യത്തെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ദുരിതമനുഭവിച്ചതായും വൈറസ് വ്യാപനത്തിന്റെ പേരിൽ മുസ്ലീങ്ങളെ കുറ്റക്കാരാക്കാൻ മനഃപൂർവ്വമായി ശ്രമം നടന്നതായും സംഘടന കണ്ടെത്തുന്നു. വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മോദി ഭരണത്തിൻ കീഴിൽ വൻതോതിൽ ഹനിക്കപ്പെട്ടു. ജനാധിപത്യ സമരങ്ങൾ അടിച്ചമർത്തപ്പെട്ടു. ആൾക്കൂട്ട അക്രമങ്ങൾ ഇക്കാലളവിൽ രാജ്യത്ത് നടമാടിയെന്നും റിപ്പോർട്ടിൽ പറയുന്നു.