കണ്ണൂർ: സിപിഎമ്മിൽ പി ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപി. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിർപാർട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാൽ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. ഉറപ്പാണ് എൽഡിഎഫ് എന്നാണ് പറയുന്നത്. എന്നാൽ എൽഡിഎഫിന് ജയിലാണ് ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗിക സംഭാഷണങ്ങളിൽ ഇക്കാര്യം സ്ഥിരമായി കടന്ന് വരാറുണ്ടെന്നും സുധാകരൻ പറഞ്ഞു.

ജയരാജനും പാർട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരിൽ യുഡിഎഫ് പിടിക്കേണ്ട സീറ്റുകൾ ഇത്തവണ പിടിച്ചിരിക്കും. ആർഎസ്എസുമായി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ നിഷേധിച്ച കാര്യം ജയരാജൻ ശരിയാണെന്ന് പറഞ്ഞു. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. അതുമായി ബന്ധപ്പെട്ട കലാപം സിപിഎമ്മിനുള്ളിൽ നടക്കുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തോമസ് ഐസകും ജി സുധാകരൻ ഉൾപ്പടെ പ്രമുഖരെ മത്സരിപ്പക്കാത്തത് പാർട്ടിക്ക് ഗുണകരമാകുമോ എന്ന ചോദ്യത്തിന് രണ്ടു തവണ മത്സരിച്ച ജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്നത് അവരുടെ പാർട്ടി തീരുമാനമാണ്. അതിൽ എന്ത് പറയാനാണ്. തോമസ് ഐസക്, ജി സുധാകരൻ തുടങ്ങിയവരോടല്ല, സിപിഎമ്മിനോടാണ് കോൺഗ്രസ് ഏറ്റുമുട്ടുന്നതെന്നും സുധാകരൻ പറഞ്ഞു. സതീശൻ പാച്ചേനി രണ്ടു തവണ തുടർച്ചയായി തോറ്റത് സിപിഎമ്മിന്റെ കുത്തകമണ്ഡലത്തിലാണ്. മത്സരിക്കാൻ പോലും ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് മത്സരിച്ചത്. അതുകൊണ്ട് രണ്ടുതവണ തുടർച്ചയായി തോറ്റവർ മത്സരിക്കില്ലെന്നത് സതീശനെ പോലുള്ളവർക്ക് ബാധകമല്ലെന്ന് സുധാകരൻ പറഞ്ഞു.