കാസർകോട്: സി.എം രവീന്ദ്രനെന്നാൽ സി.എമ്മിന്റെ രവീന്ദ്രനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുന്ന് പതിറ്റാണ്ടുകളായി സി.എമ്മിന്റെ രവീന്ദ്രനാണ് ആദ്ദേഹം. സി.എം രവീന്ദ്രന്റെ കയ്യിലെ തെളിവുകൾ പുറത്ത് വന്നാൽ സാക്ഷാൽ സി.എമ്മും,കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും സുരേന്ദ്രൻ കാസർകോട് പറഞ്ഞു. ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആണെന്നാണ് കെ സുരേന്ദ്രൻ ആരോപിച്ചു.

സി.എം രവീന്ദ്രനുമായിട്ടുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന്റെ പേര് വരുന്നുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ തിരഞ്ഞെടുപ്പിൽ നേരിടുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു. നിയമസഭയിലെ പുനരുധാരണ പ്രവർത്തനങ്ങളിൽ ഇടപെട്ടു. തെളിവുകൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സ്പീക്കർക്ക് ആ പദവിയിൽ അധികകാലം പിടിച്ച് നിൽക്കാനാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

യു.ഡി.എഫ് എന്ന് പറയുന്നത് വെൽഫെയർപാർട്ടിയും-ലീഗുമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് യു.ഡി.എഫിനെ നയിക്കുന്നത്. ലീഗിന്റെ അടിമകളാണ് കോൺഗ്രസെന്നും സുരേന്ദ്രൻ ആരോപിച്ചു. ലീഗും ജമാഅത്ത ഇസ്ലാമിയും നൽകുന്ന ദയാവായ്പിലാണ് കോൺഗ്രസിന് സീറ്റ് ലഭിച്ചത്. കോൺഗ്രസിന് ആത്മാഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. കോൺഗ്രസിന് ലഭിക്കേണ്ട പല സീറ്റുകളും അവർക്ക് കിട്ടിയില്ല. പകരം ജാമാഅത്ത ഇസ്ലാമിക്കാണ് യു.ഡി.എഫ് നൽകിയിരിക്കുന്നത്. വർഗീയ ശക്തികളെ കൂട്ടി ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിടുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.