തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവെച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ കട്ടക്കലിപ്പിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസി പ്രസിഡന്റെന്ന നിലയിൽ തന്നെ പ്രവർത്തിക്കാൻ വിടാത്ത വിധത്തിലാണ് ചിലരുടെ ശ്രമങ്ങളെന്നാണ് സുധാകരൻ ഹൈക്കമാൻഡിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നത്. പുനഃസംഘടനയെ എതിർത്ത എംപിമാർ ആരെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ട് പോലുമില്ലെന്ന് സുധാകരൻ പറയുന്നത്.

അഞ്ച് എംപിമാർ എതിർത്തതിനെ തുടർന്നാണ് പുനഃസംഘടന നിർത്തിവച്ചതെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. പുനഃസംഘടയുമായി ബന്ധപ്പെട്ട് തുടക്കം മുതലെ മുതിർന്ന നേതാക്കൾ കെ സുധാകരനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ 5 എംപിമാരാണ് പ്രധാനമായും തടസം നിൽക്കുന്നത്. ഈ എംപിമാർ ആരൊക്കെയാണെന്നാണ് കെ സുധാകരൻ ദേശീയ നേതൃത്വത്തോട് ആരാഞ്ഞത്. ഇത് സംബന്ധിച്ച് സോണിയ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവറിനും കെ സുധാകരൻ കത്തയച്ചു.

കെപിസിസി പ്രസിഡന്റായി കടിച്ചു തൂങ്ങാനില്ല. തന്നെ ഈ ചുമതലയേൽപ്പിച്ചത് പൂർണസ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാണ്. പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം താൻ നിർവഹിക്കുകയാണ്. അതിന് തടയിടാൻ പലതരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. അത് അംഗീകരിക്കാൻ കഴിയില്ലെന്ന് സുധാകരൻ പറയുന്നു. പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്നും സുധാകരൻ എഐസിസി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

പുനഃസംഘടനുമായി ബന്ധപ്പെട്ട് എംപിമാർ പരാതി നൽകിയെങ്കിൽ ആ പരാതി കെപിസിസിക്ക് കൈമാറണമെന്നും ഹൈക്കമാൻഡിനോട് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സുധാകരനും വിഡി സതീശനും ചേർന്നുള്ള പുതിയ നേതൃത്വമാണ് പുനഃസംഘടനയ്ക്ക് നേതൃത്വം കൊടുത്തതതെങ്കിലും ഇപ്പോൾ സതീശനും കെ.സി.വേണുഗോപാലും ചേർന്ന് പുതിയൊരു ശാക്തികചേരി രൂപപ്പെട്ടതായി സുധാകരൻ കരുതുന്നു. ഇതിനെ പ്രതിരോധിക്കാൻ ഐ ഗ്രൂപ്പുമായി സുധാകരൻ കൂടുതൽ അടുക്കുന്നുമുണ്ട്. ഈ പുതിയ ഗ്രൂപ്പു സമാവാക്യങ്ങളാണ് പുനഃസംഘടനയെ തടയുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത് എന്നാണ് സുധാകരൻ കരുതുന്നത്.

എന്നാൽ പരാതി ഉന്നയിച്ചവരെ കൂടി കേട്ട ശേഷം മാത്രമായിരിക്കും പുനഃസംഘടനയുണ്ടാവുകയെന്ന് താരീഖ് അൻവർ പറഞ്ഞു. കെ സി വേണുഗോപാൽ ദേശീയ തലത്തിൽ നിന്നും നടത്തുന്ന ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും സൂചനയുണ്ട്. കെ സി വേണുഗോപാലുമായി എല്ലാ കാര്യങ്ങളും ആലോചിക്കുന്നില്ലെന്ന പരിഭവം അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും അടുത്തകാലത്തായി ഉയർത്തി കാട്ടുകയുണ്ടായി.

ഡിസിസി പുനഃസംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് ഇന്നലെ കെപിസിസി നേതൃത്വം അംഗീകാരം നൽകുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എഐസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അർധരാത്രിയോടെ പുനഃസംഘടന നിർത്തിവയ്ക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പുനഃസംഘടനയിൽ എംപിമാർക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡ് ഇടപെടൽ നടത്തിയത്.

എന്നാൽ എഐസിസിയുടെ ഇടപെടലിൽ കടുത്ത അതൃപ്തിയാണ് കെ.സുധാകരനുള്ളത്. പാർട്ടിയിലെ ഗ്രൂപ്പുകളുമായി വിവിധ വിഭാഗം നേതാക്കളുമായും മാരത്തൺ ചർച്ചകൾ നടത്തിയലും എല്ലാരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമാണ് കെപിസിസി ഡിസിസി പുനഃസംഘടന പട്ടിക തയ്യാറാക്കിയതെന്ന് കെ.സുധാകരൻ ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടനയിൽ ഗ്രൂപ്പ് നേതാക്കൾക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തിൽ പുനഃസംഘടന നിർത്തിവച്ചതിനെ കെപിസിസി നേതൃത്വം സംശയത്തോടെയാണ് കാണുന്നത്.