മലപ്പുറം: ലോഡ് ഇറക്ക് തര്‍ക്കത്തെ തുടര്‍ന്ന് സിഐടിയുക്കാരുടെ ആക്രമണം ഭയന്നോടിയ യുവാവിന് പരുക്ക്. എടപ്പാളിലാണ് സംഭവം. സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടിയതോടെ കാലുകളൊടിഞ്ഞു. ഇരുകാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമഗ്രികള്‍ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ആ സമയത്ത് അവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നില്ല. ആ സമയത്താണ് ലോഡ് വന്നത്.

അപ്പോള്‍ മറ്റ് ജോലിക്കാര്‍ ലോഡ് ഇറക്കി. ഇതേ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ ഇവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാന്‍ തുനിയുകയുമായിരുന്നു. പെട്ടെന്ന് ഭയന്നോടിയ ഫയാസ് ഷാജഹാന്‍ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. വീഴ്ചയില്‍ ഫയാസിന്റെ 2 കാലുകളും ഒടിഞ്ഞു.

ക്രൂരമര്‍ദ്ദനമാണ് ഉണ്ടായതെന്ന് കരാറുകാരന്‍ സുരേഷ് പറഞ്ഞു. 'സിഐടിയുക്കാര്‍ വളഞ്ഞിട്ട് തല്ലി. സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാര്‍ വളഞ്ഞിട്ട് തല്ലിയത്. രാത്രി സിഐടിയുക്കാര്‍ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയത്. ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നു,' സുരേഷ് പറഞ്ഞു.

ഫയാസിന്റെ കാലുകള്‍ പ്രാണരക്ഷാര്‍ത്ഥം കെട്ടിടത്തില്‍ നിന്ന് ചാടിയപ്പോഴാണ് ഒടിഞ്ഞതെന്നും മദ്യപിച്ച് എത്തിയ സംഘമാണ് മര്‍ദിച്ചതെന്നും സുരേഷ് വിശദമാക്കി. എടപ്പാള്‍ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സില്‍ സ്ഥാപിക്കാനുളള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുളള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുളള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്.