പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. എഴുമറ്റൂര്‍ ചാലാപള്ളി പുള്ളോലിതടത്തില്‍ വീട്ടില്‍ സുബി(28)നെയാണ് ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി ജില്ലയില്‍ നിന്നും പുറത്താക്കി ഉത്തരവായത്.

2017 മുതല്‍ സുബിന്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ക്രമസമാധാന പ്രശ്ങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു വരികയാണ്. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഡി.ഐ.ജിയുടെ ഉത്തരവ്.

റാന്നി എക്സൈസ് റേഞ്ച് ഓഫീസ്, എക്സൈസ് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2 കേസുകളില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന് പുറമെ പെരുമ്പെട്ടി, കീഴ്വായ്പ്പൂര്‍, കോട്ടയം കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലായി അഞ്ചു ക്രിമിനല്‍ കേസുകളില്‍ വിചാരണ നടപടികള്‍ നടന്നുവരികയാണ്.

കഞ്ചാവ്, വില്‍പ്പനക്കായി സൂക്ഷിച്ചതിന് എടുത്ത കേസുകളില്‍ കോടതി ശിക്ഷിച്ചു. എക്സൈസ് സംഘത്തിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പ്രിവന്റിവ് ഓഫീസറെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചതിനും സുബിന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് എതിരെ പെരുമ്പെട്ടി പോലീസ് കേസെടുത്തിരുന്നു.

സ്ത്രീക്ക് എതിരെയുള്ള അതിക്രമത്തിന് പിന്നീട് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് സൂക്ഷിച്ചതിന് കീഴ്വായ്പ്പൂര്‍ പോലീസ് എടുത്ത കേസിലും കഞ്ചാവ് കൈവശം വച്ചതിന് റാന്നി പോലീസ് എടുത്ത കേസിലും പ്രതിയായി. സ്ത്രീയെ ആക്രമിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം കോടതിയില്‍ വിചാരണയിലാണുള്ളത്.

കോടതിയില്‍ ഹാജരാകുന്നതിനും അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം എന്നീ അവസരങ്ങളിലും ജില്ല പോലീസ് മേധാവിയുടെ അനുമതിയോടെ ജില്ലയില്‍ പ്രവേശിക്കാമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.