ചണ്ഡിഗഡ്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ഏഴുപേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ​ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.

അയൽവാസിയായ പലചരക്കു കച്ചവടക്കാരനും അയാളുടെ മകനും മറ്റ് അഞ്ച് പേരുമാണ് പ്രതികൾ. ഇതിൽ രണ്ട് പേർ 50 വയസിന് മുകളിലുള്ളവരാണ്. പെൺകുട്ടിയുടെ കുടുംബം ഇയാളുടെ കടയിലിൽ നിന്നാണ് സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നത്. കടയിൽ വച്ചാണ് ആദ്യമായി പെൺകുട്ടി പിഡിപ്പിക്കപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ശാരിരിക അസ്വസ്ഥതയെ തുടർന്നാണ് പതിനാറുകാരിയെ സമീപത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്നറിയുന്നത്. തുടർന്ന് പെൺകുട്ടി പിതാവിനോട് കാര്യങ്ങൾ പറയുകയായിരുന്നു. അയൽവാസികളായ ഏഴുപേർ തന്നെ നിരന്തമായി ആറ് മാസത്തിലധികമായി ലൈംഗികമായി പീഡിപ്പിച്ചതായും ഈ വിവരം പുറത്തുപറഞ്ഞാൽ തീയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.