ഡൽഹി: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്ര ആരംഭിക്കുന്നു. കോവിഡ് കാരണം വിദേശയാത്ര മാറ്റിവെച്ചതായിരുന്നു. ഈ മാസം 25 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര ആരംഭിക്കും.

2019 നവംബറിലായിരുന്നു നരേന്ദ്ര മോദിയുടെ അവസാന വിദേശയാത്ര.ബ്രസീലിലേക്കായിരുന്നു യാത്ര. പിന്നീട് ലോകവ്യാപകമായി കോവിഡ് ബാധിച്ചതോടെ യാത്രകൾ നിർത്തിവെച്ചു. പ്രധാന ഉച്ചകോടികളിൽ ഉൾപ്പെടെ ഓൺലൈനായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.

ജൂൺ വരെയുള്ള വിദേശയാത്രകളുടെ ഷെഡ്യൂൾ തയ്യാറായിട്ടുണ്ട്. ഈ മാസം 25ന് ബംഗ്ലാദേശിലേക്കാണ് ആദ്യയാത്ര. മെയ് മാസത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും. പോർച്ചുഗലിലാണ് ഉച്ചകോടി. ഇതിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടും.

ജൂണിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.കെയിലേക്ക് പോകും. അതിന് മുമ്പായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തും.