ഗസിയാബാദ്: ഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന അശ്രദ്ധയെത്തുടർന്ന് ജീവൻ പൊലിയുന്ന സംഭവങ്ങൾ നാം നിരവധി തവണ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഉത്തർപ്രദേശിലെ ഗസിയാബാദിൽ നിന്ന് പുറത്തുവരുന്നത്. റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ ഒരു യുവതിയും രണ്ട് യുവാക്കളും ട്രെയിൻ ഇടിച്ച് മരിച്ചെന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കല്ലുഗഢി റെയിൽവേ ട്രാക്കിൽ നിന്നാണ് ഇവർ റീൽസ് ചെയ്യാൻ ശ്രമിച്ചത്. ഈ സമയം അതുവഴി കടന്നുവന്ന പത്മാവത് എക്സ്‌പ്രസാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. കല്ലു ഗാർഹി ഗേറ്റിനും ദസ്ന സ്റ്റേഷനും ഇടയിൽ അപകടം നടന്നതായി മസൂരി പൊലീസ് സ്റ്റേഷനിൽ, റെയിൽവേ സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് വിവരം ലഭിച്ചിരുന്നു.

പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ കിടക്കുന്നതായി കണ്ടെത്തിയെന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ( ഡി സി പി ) റൂറൽ സോൺ ഇരാജ് രാജ സംഭവത്തെക്കുറിച്ച് അറിയിച്ചത്. റെയിൽവേ ട്രാക്കിൽ ഇവർ മൂവരും ചേർന്ന് റീൽസ് വീഡിയോ എടുക്കവെയാണ് അപകടം നടന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡി സി പി വ്യക്തമാക്കി.

മരിച്ചയാളുടെ മൊബൈലിൽ ഒന്നിന്റെ ഡിസ്പ്ലേ സ്‌ക്രീൻ തകർന്നെങ്കിലും പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ടാക്‌സി ഡ്രൈവറായ മസൂരിയിലെ ഖാച്ച റോഡിൽ താമസിക്കുന്ന 25 കാരനായ ബഷീറാണ് കൊല്ലപ്പെട്ടതിൽ ഒരാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെനനും ഡി സി പി പറഞ്ഞിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

ഗസ്സിയാബാദിൽ നിന്ന് മൊറാദാബാദിലേക്കുള്ള റൂട്ടിൽ ഓടിക്കൊണ്ടിരുന്ന പത്മാവത് എക്സ്‌പ്രസിടിച്ചാണ് ഇവർ മരിച്ചത്. മൂവരുടെയും മൊബൈലിന്റെ ഫ്‌ളാഷ് ലൈറ്റുകൾ തെളിഞ്ഞിരുന്നതിനാൽ അവർ ഒരു വീഡിയോ ഷൂട്ട് ചെയ്യുകയാണെന്ന പ്രതീതിയാണ് തനിക്ക് ലഭിച്ചതെന്നും ഹോൺ അമർത്തിയിട്ടും മൂവരും അനങ്ങിയില്ലെന്നും ട്രെയിൻ വേഗത്തിലായിരുന്നതിനാൽ മറ്റൊന്നും ചെയ്യാനായില്ലെന്നും ട്രെയിനിന്റെ ലോക്കോ പൈലറ്റ് വ്യക്തമാക്കി.