തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ കെ.എസ്.യു നേതാവിന് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്നലെ അര്‍ധരാത്രി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചാണ് കെ.എസ്.യു പ്രതിഷേധിച്ചത്. തിരുവനന്തപുരം ശ്രീകാര്യം പോലീസ് സ്റ്റേഷനാണ് എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, എം. വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

പ്രതിഷേധത്തിനിടെ എം. വിന്‍സന്റ് എം.എല്‍.എയും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാറില്‍ വന്നിറങ്ങിയ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തുവെന്ന് വിന്‍സന്റ് പറഞ്ഞു. പോലീസിന് മുന്നില്‍ വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചാണ്ടി ഉമ്മന്‍ എംഎല്‍എയും സ്ഥവത്തെത്തിയരുന്നു. സാഞ്ചോസിനെ മര്‍ദ്ദിച്ചതില്‍ കേസെടുത്ത് എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം. കെഎസ്യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തിയത്. ഇതോടെ ഇരുപക്ഷവും സ്റ്റേഷന് മുന്നില്‍ പരസ്പരം പോര്‍വിളി തുടങ്ങി. ഇതിനിടെ എം വിന്‍സന്റ് എംഎല്‍എയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തി. കാറില്‍ നിന്ന് ഇറങ്ങിയ വിന്‍സന്റിനെ പൊലീസിന് മുന്നില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതോടെ സ്ഥിതി വഷളായി.

സംഘര്‍ഷം കൈവിട്ട് പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണറും ക്രൈം ഡിറ്റാച്ചമെന്റ് അസിസ്റ്റന്റ് കമ്മീഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎല്‍എയേയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ രാത്രി രണ്ട് മണിയോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഉപരോധം അവസാനിപ്പിച്ചതായി പ്രതിഷേധക്കാര്‍ അറിയിച്ചത്.

കെ.എസ്.യു. ജില്ലാ ജോയിന്റ് സെക്രട്ടറിയും കാംപസിലെ വിദ്യാര്‍ഥിയുമായ സാന്‍ ജോസിനാണ് മര്‍ദനമേറ്റത്. എസ്.എഫ്.ഐ.നേതാവും സെനറ്റ് അംഗവുമായ അജന്ത് അജയ്യുടെ നേതൃത്വത്തില്‍ മര്‍ദിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി കാംപസില്‍ വന്ന സാന്‍ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ ഇടിമുറിയില്‍ കൂട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥികളാണ് വിവരം പോലീസില്‍ അറിയിച്ചത്. സാന്‍ജോസിലെ ആശുപത്രിയില്‍ എത്തിച്ചത് പോലീസ് എത്തി രക്ഷപെടുത്തിയാണ്. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നേതാവ്.