ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തിൽനിന്നും പരാജയത്തിൽനിന്നും പാഠം ഉൾക്കൊള്ളണമെന്നു ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ മോദി പറഞ്ഞു.

'വിജയമോ തോൽവിയോ സംഭവിച്ചതാകട്ടെ, രണ്ടിൽനിന്നും പാഠമുൾക്കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിനായി ഒരുക്കം തുടങ്ങണം' പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ മോദി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാരിന്റെ കെട്ടുറപ്പിനു സഹായകമായി ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളെ സംഭാവന ചെയ്യുന്ന ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെയാണു ബിജെപി കാണുന്നത്.

ഒടുവിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു സമ്പൂർണ വിജയം നേടാനാകാത്ത പശ്ചാത്തലത്തിലാണു മോദിയുടെ ഉപദേശം. അസമിൽ ഭരണം നിലനിർത്തുകയും പുതുച്ചേരിയിൽ അധികാരത്തിലെത്തുകയും ചെയ്‌തെങ്കിലും ബിജെപി ഏറ്റവുമധികം ആഗ്രഹിച്ചതും അധ്വാനിച്ചതുമായ ബംഗാളിൽ ഭരണം നേടാനായില്ല.

200 സീറ്റ് നേടി ബംഗാളിൽ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ പലവട്ടം നേരിട്ടെത്തി ക്യാംപെയ്ൻ നയിച്ചിട്ടും തൃണമൂൽ കോൺഗ്രസിന്റെയും മുഖ്യമന്ത്രി മമത ബാനർജിയുടെയും ഭരണത്തുടർച്ചയ്ക്കു തടയിടാനായില്ല.

തമിഴ്‌നാട്ടിലും കേരളത്തിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. കേരളത്തിലെ ഏക സീറ്റ് നഷ്ടമാവുകയും ചെയ്തു. പുതിയ പ്രചാരണ രീതികളോടൊപ്പം അണികളെ ചേർത്തുനിർത്തുക എന്നതും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു നിർണായകമാണ്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്നിൽനിർത്തി തന്നെയാകും പ്രചാരണം.