കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുഭാവരണം മോഷ്ടിക്കപ്പെട്ടതായി പൊലീസിന്റെ സ്ഥിരീകരണം. നിലവിലെ 72 മുത്തുള്ള മാല പകരംവച്ചതാണെന്ന് കണ്ടെത്തി. മാലയ്ക്ക് പഴക്കം കുറവാണെന്ന് പരിശോധനയിൽ വ്യക്തമായി. വിവാദമായതിന് പിന്നാലെ പുതിയ മാല രജിസ്റ്ററിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നേരത്തെ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിലും മാല മോഷണം പോയതായി കണ്ടെത്തിയിരുന്നു. പൊലീസ് ക്ഷേത്രത്തിലെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് 81 മുത്തുള്ള മാല നഷ്ടപ്പെട്ടതായും ഇപ്പോഴുള്ള മാല പകരംവച്ചതാണെന്നും പഴക്കം കുറവാണെന്നും കണ്ടെത്തിയത്. വിവാദമായതിന് പിന്നാലെയാണ് ഈ മാല രജിസ്റ്ററിൽ ഉൾപ്പടെുത്തിയതെന്നും പൊലീസ് കണ്ടെത്തി. ക്രമക്കേടിൽ ആരൊക്കെയുണ്ടെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രത്തിലെ മേൽശാന്തിയെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മേൽശാന്തിയെ ഒന്നാംപ്രതിയാക്കിയാണ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വിവരം മറച്ചുവെക്കാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.

പുതിയ മേൽശാന്തി മേൽശാന്തിയായി പത്മനാഭൻ സന്തോഷ് ചുമതലയേറ്റത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്. ക്ഷേത്രത്തിലെ മുൻ അഡ്‌മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് മാല.മാല നഷ്ടപ്പെട്ട വിവരം യഥാസമയം ബോർഡിനെ അറിയിക്കാത്തതിനാണ് ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുത്തത്.

തിരുവാഭരണം കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റന്റ് കമ്മീഷണർ, മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നിലവിൽ ദേവസ്വം ബോർഡ് നടപടിയെടുത്തിരുന്നത്.മാല നഷ്ടപ്പെട്ട വിവരം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് എസ്‌പി പി ബിജോയിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി.

മാല അല്ല 9 മുത്തുകൾ മാത്രമാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു തിരുവാഭരണം കമ്മീഷണർ അജിത് കുമാർ ദേവസ്വം ബോർഡിന് നൽകിയ റിപ്പോർട്ട്. ജൂലൈയിൽ പുതിയ മേൽശാന്തി സ്ഥാനമേറ്റപ്പോഴാണ് 81 രുദ്രാക്ഷ മുത്തുകൾ ഉള്ള സ്വർണം കെട്ടിയ മാല കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. പകരം ഉണ്ടായിരുന്നത് 72 മുത്തുകൾ ഉള്ള മാല ആയിരുന്നു. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മേൽശാന്തിക്കെതിരെ ക്രിമിനൽ നടപടിയിലേക്ക് കടക്കാനും ദേവസ്വംബോർഡ് തീരുമാനിച്ചിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.താൻ ചുമതല ഏറ്റപ്പോൾ കിട്ടിയത് 72 മുത്തുകളുള്ള മാല ആയിരുന്നുവെന്നാണ് മുൻ മേൽശാന്തി കേശവൻ സത്യേശ് പൊലീസിന് നൽകിയിയ മൊഴി. മാലയ്ക്ക് വലിപ്പം ഇല്ലാത്തതിനാൽ വിഗ്രഹത്തിൽ ചാർത്തിയിരുന്നില്ല എന്നും മുൻ മേൽശാന്തി പറയുന്നു. മറ്റ് മേൽശാന്തിമാരുടെ കൂടി മൊഴി എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. 23 ഗ്രാം സ്വർണം അടങ്ങിയ മാല കാണാതായെന്നാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.