ലണ്ടന്‍: വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ജോലി അവസാനിപ്പിക്കുന്ന ഒരു പാര്‍ട്ട് ടൈം പ്രധാനമന്ത്രിയായിരിക്കും സര്‍ കീര്‍ സ്റ്റാര്‍മര്‍ എന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആരോപണത്തിന് മറുപടിയുമായി സ്റ്റാര്‍മര്‍ രംഗത്തെത്തി. ഡെര്‍ബിഷയറിലെ ഒരു മദ്യ ഫാക്ടറിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞത് പുച്ഛിച്ചു തള്ളാന്‍ മാത്രമുള്ള ഒരു ആരോപണമാണ് അതെന്നായിരുന്നു. യഹൂദ വിരുദ്ധ വികാരത്തില്‍ അധിഷ്ഠിതമാണ് ആ ആരോപണമെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ഭാര്യാ വീട്ടുകാര്‍ യഹൂദ വിശ്വാസികളാണെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, ചിലപ്പോഴെല്ലാം ഭാര്യയുടെ മാതാപിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പം വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ കൂടാറുണ്ടെന്നും പറഞ്ഞു. അതിനര്‍ത്ഥം എല്ലാ വെള്ളിയാഴ്ചയും താന്‍ ജോലി ചെയ്യില്ല എന്നും, നിരവധി വെള്ളിയാഴ്ചകളില്‍ താന്‍ ധാരാളം ജോലി ചെഹ്യ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയിലും താന്‍ അങ്ങനെയായിരിക്കും എന്ന് ഉറപ്പിച്ച് പറഞ്ഞ സ്റ്റാര്‍മര്‍ പക്ഷെ അത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാമെന്നും പറഞ്ഞു. അതേസമയം, യഹൂദ വിരുദ്ധതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സ്വതന്ത്ര ഉപദേശക സമിതി അംഗവും മുന്‍ ലേബര്‍ എം പിയുമായ ലോര്‍ഡ് മാന്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. അതീവ നിന്ദ്യവും അപകടകരവുമായ ഒരു ആരോപണം എന്നായിരുന്നു മാന്‍ പറഞ്ഞത്.

വെള്ളിയാഴ്ച രാത്രികളില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ സ്റ്റാര്‍മര്‍ക്കുള്ള വ്യക്തിപരമായ അവകാശത്തെയാണ് കണ്‍സര്‍വേറ്റീവുകള്‍ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം വെള്ളിയാഴ്ചകളില്‍ എന്ത് ചെയ്യുന്നു എന്നത് പരാമര്‍ശിക്കപ്പെടാനുള്ള ഒരു ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു.