കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നൽകിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. എൽ.ഡി.എഫിന്റെ ദുർഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്. പതിനൊന്ന് ജില്ലകളിലെ 29 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന നേട്ടമാണ് യു.ഡി.എഫ് കൈവരിച്ചത്.

തിരുവനന്തപുരം കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ അഞ്ച് പതിറ്റാണ്ടുകാലത്തേയും കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ രണ്ടു പതിറ്റാണ്ടു കാലത്തെയും സിപിഎം ആധിപത്യം തകർത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ മിന്നുന്ന വിജയം സ്വന്തമാക്കിയത്. കയ്മെയ് മറന്നുള്ള പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും കോൺഗ്രസിലും യു.ഡി.എഫിലും ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വിജയം കൂടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വിജയം.

എൽ.ഡി.എഫിന്റെ ഏഴ് വാർഡുകളടക്കം എട്ട് സീറ്റുകൾ പിടിച്ചെടുത്താണ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജനകീയ അടിത്തറ ശക്തിപ്പെടുത്തിയത്. നിലവിൽ ഏഴ് വാർഡുകൾ മാത്രം ഉണ്ടായിരുന്ന യു.ഡി.എഫിന് ഫലം വന്നപ്പോൾ 15 വാർഡുകൾ നേടാനായി. എൽ.ഡി.എഫ് ഭരിക്കുന്ന എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ലഭിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന പല വാർഡുകളിലും ബിജെപി, ഇടതു രഹസ്യസഖ്യം യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊരുതി നേടിയ വിജയമാണിത്.

ഇടതുസർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സർവകലാശാലകളിലും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും സിപിഎം നടത്തിയ പിൻവാതിൽ നിയമനങ്ങൾക്കെതിരായ യുവജന രോഷവും ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം അവരുടെ പ്രതിഷേധം രേഖപ്പെടുത്താനായുള്ള അവസരമായി ഉപതെരഞ്ഞെടുപ്പിനെ കണ്ടു. ജനകീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടിയ മുഖ്യമന്ത്രിക്കും സർക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരം കൂടിയാണ് യു.ഡി.എഫിന്റെ തകർപ്പൻ വിജയമെന്നും സുധാകരൻ പറഞ്ഞു.