കൊച്ചി: ലാവലിൻ കേസിൽ നടക്കുന്നത് ഒത്തുകളിയെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് പരിഗണിക്കുമ്പോൾ സിബിഐയുടെ വക്കീലിനെ കാണില്ല. ഇതിനായി ഇടനിലക്കാർ ഉടനെ ഇറങ്ങുമെന്ന് സതീശൻ പരിഹസിച്ചു. പകൽ സിപിഎം- ബിജെപി വിരോധം പറയുന്ന ഇടനിലക്കാർ രാത്രിയാകുമ്പോൾ ഒത്തുകൂടി കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കുമെന്നുമായിരുന്നു വിഷയത്തിൽ സതീശന്റെ പ്രതികരണം.

അതേസമയം ഇഷ്ടക്കാരെയും ഏറാന്മൂളികളെയും പാവകളെയും വൈസ് ചാൻസിലർമാരാക്കി അദ്ധ്യാപകരെ ക്രമരഹിതമായി നിയമിക്കാനാണ് സർവകലാശാല നിയമം ഭേദഗതി ചെയ്യുന്നത്. അല്ലാതെ നിയമ ഭേദഗതി ഗവർണറെ പൂട്ടാനല്ല. സർവകലാശാലകളെ സർക്കാർ ഡിപ്പാർട്ട്മെന്റുകളായി തരംതാഴ്‌ത്തി അക്കാദമിക് കാര്യങ്ങളിലെ സ്വയംഭരണാവകാശം ഇല്ലാതാക്കി ഗുണനിലവാരം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു.

പ്രബന്ധം മോഷ്ടിച്ചയാൾക്ക് വരെ അദ്ധ്യാപക നിയമനം നൽകിയിരിക്കുകയാണ്. ബി.എ തോറ്റവർക്ക് എം.എ കോഴ്സിന് പ്രവേശനം നൽകി. ഇതൊക്കെയാണ് സർവകലാശാലകളിൽ നടക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും അദ്ധ്യാപകരായും ജീവനക്കാരായുമൊക്കെ നിയമിക്കുന്നത് പാർട്ടിക്കാരെയാണ്. സർവകലാശാലകളെ ഇത്രയും രാഷ്ട്രീയവത്ക്കരിച്ചൊരു കാലമുണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തും സർവകലാശാലകളിലും കടന്നു കയറി ചരിത്രത്തെ വളച്ചൊടുക്കുന്നുവെന്നാണ് മോദി സർക്കാരിനെതിരായ ആക്ഷേപം.

അതുതന്നെയാണ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാരും ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിൽ ഗാന്ധിയെയും നെഹ്റുവിനെയും ഒഴിവാക്കി ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ഈ സർക്കാർ നിയമിച്ച വൈസ് ചാൻസിലർമാർ തന്നെയല്ലേ? കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാർട്ടി പത്രത്തിലെ ലേഖനത്തിൽ എഴുതിയ സംഘപരിവാർ അജണ്ടകളെല്ലാം ഇപ്പോൾ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇവരൊക്കെയാണ്.

സർക്കാരും ഗവർണറും തമ്മിൽ ധാരണയുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂർ സർവകലാശാല വി സിക്ക് പുനർനിയമനം നടത്തിയത്. ഇപ്പോൾ ഗവർണർ ക്രിമിനൽ എന്ന് വിളിച്ച വി സിയെ നിയമിച്ചത് ഗവർണർ തന്നെയല്ലേ? കണ്ണൂർ സർവകലാശാലയിൽ വി സിക്ക് പുനർനിയമനം നൽകിയപ്പോൾ ഗവർണർ സംഘപരിവാർ ഏജന്റായിരുന്നോ നിങ്ങളുടെ ഏജന്റായിരുന്നോയെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണം.

കേരള സർവകലാശാല നിയമനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഇപ്പോൾ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ ഇതുവരെ പ്രതിനിധിയെ നൽകിയിട്ടില്ല. സർക്കാരും ഗവർണറും തമ്മിൽ എപ്പോൾ വേണമെങ്കിലും ഒത്തുതീർപ്പിലെത്താം. അതുകൊണ്ടാണ് പ്രതിപക്ഷം കക്ഷി ചേരാത്തത്. നിയമവിരുദ്ധമായി സർക്കാരോ ഗവർണറോ പ്രവർത്തിച്ചാൽ പ്രതിപക്ഷം ചോദ്യം ചെയ്യും. ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടരുതെന്നാണ് ഗവർണറോട് പ്രതിപക്ഷം ആവശ്യപ്പെടുന്നത്- സതീശൻ പറഞ്ഞു.