തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ ധാരണ. കിടക്കകളുടെ എണ്ണം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ കോവിഡ് ചികിത്സ നൽകണമെന്നാണ് നിർദ്ദേശം. ജില്ലാ ഭരണകൂടവും സ്വകാര്യ ആശുപത്രികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

കഴിഞ്ഞ രണ്ട് ദിവസം 3,00,971പേരെയാണ് പരിശോധിച്ചത്. ഇതിലെ ചില ഫലങ്ങളടക്കം ചേർത്തായിരുന്നു ഇന്നലത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇന്നും നാളെയുമായി കൂൂടുതൽ ഫലം വരുമ്പോൾ പ്രതിദിന കേസുകൾ ഇരുപത്തിഅയ്യായിരം വരെ എത്താനിടയുണ്ട്. അങ്ങിനെ വന്നാൽ കിടത്തി ചികിൽസയിലുള്ള രോഗികളുടെ എണ്ണം, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം എന്നിവയും കൂടും. പുതിയ രോഗികളിൽ കൂടുതൽ പേർക്ക് ഐസിയുവും വെന്റിലേറ്ററുകളും ആവശ്യമായി വന്നാലും പ്രതിസന്ധിയാണ്. സർക്കാർ മേഖലയിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യം വരും.

ഇത് മുന്നിൽ കണ്ടാണ് ഒന്നാംതല, രണ്ടാംതല ചികിൽസ കേന്ദ്രങ്ങൾ ആവശ്യത്തിന് ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഒപ്പം സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.