ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ, കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന്പരോക്ഷമായി സൂചിപ്പിച്ച് മുതലകൾ നിർദോഷികളാണെന്ന് പറഞ്ഞാണ് രാഹുലിന്റെ പരിഹാസം.

കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ പ്രധാനമന്ത്രി ഒഴുക്കിയത് മുതലക്കണ്ണീരാണെന്നാണ് രുഹുലിന്റെ പരോക്ഷ വിമർശനം. മുതലകൾ നിർദോഷികളാണ് എന്ന് ട്വിറ്ററിൽ കുറിച്ചു കൊണ്ടായിരുന്നു കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയെ രാഹുൽ വിമർശിച്ചത്.

വാക്സിനില്ല, കുറഞ്ഞ ജിഡിപി, ഉയർന്ന കോവിഡ് മരണനിരക്ക്, സർക്കാർ എവിടെ?, പകരം പ്രധാനമന്ത്രി മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും രാഹുൽ മറ്റൊരു ട്വീറ്റിൽ പറയുന്നു. വിവിധ രാജ്യങ്ങളുടെ ജിഡിപി നിരക്കുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള പട്ടിക സഹിതമാണ് ട്വീറ്റ്.

കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഇന്ത്യയിൽ മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയും രാഹുൽ പ്രകടിപ്പിച്ചു. വാക്‌സിൻ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്പത്തികവളർച്ചാനിരക്ക് കുറയുന്നതിലും സർക്കാരിനാണ് ഉത്തരവാദിത്വമെന്നും രാഹുൽ സൂചിപ്പിച്ചു.