കണ്ണുർ: വടകര എംഎ‍ൽഎ കെ.കെ രമയ്‌ക്കെതിരെയുള്ള ഭീഷണി കത്തിന്റെ ഉറവിടം തേടി പൊലിസ് അന്വേഷണം കണ്ണുർ ജില്ലയിലേക്കും റെഡ് ആർമി കണ്ണൂർ ആൻഡ് പി.ജെ ബോയ്സ് എന്ന പേരിലുള്ള കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ഈയിടെ കിട്ടിയ ഭീഷണിക്കത്തും എത്തിയത് കോഴിക്കോട് നിന്നാണ്.

തിരുവഞ്ചൂരിന്റെ പരാതിയിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. ടിപി കേസ് പ്രതികളാണ് ഇതിന് പിന്നിലെന്ന് തിരുവഞ്ചൂർ ആരോപിച്ചിരുന്നു. എന്നാൽ രമയുടെ പരാതി ഗൗരവത്തോടെ എടുക്കും. ഇതിൽ പരാമർശിക്കുന്ന ചില കാര്യങ്ങൾ കണ്ണുരുമായി ബന്ധപ്പെട്ടുള്ളതുകൊണ്ടാണ് അന്വേഷണം കണ്ണുരിലേക്ക് നീട്ടാൻ പൊലിസ് തീരുമാനിച്ചത്. രമയുടെ മകനേയും ആർഎംപി നേതാവ് വേണുവിനേയും വധിക്കുമെന്നായിരുന്നു രമയ്ക്ക് കിട്ടിയ ഭീഷണി.

നിലവിൽ വടകര പൊലിസാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ടി.പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട പ്രതികൾക്കോ മറ്റുള്ളവർക്കോ ഇപ്പോൾ ലഭിച്ച ഭീഷണിക്കത്തുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. തലശേരി, ന്യുമാ ഹി, പാനൂർ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇതിനായി കണ്ണുർ സിറ്റി പൊലിസ് കമ്മിഷണറുടെ അനുമതി വടകര പൊലിസ് തേടും.

വധ ഭീഷണിക്ക് പിന്നിൽ കണ്ണുർ ജില്ലയിലെ ക്വട്ടേഷൻ സംഘത്തിന് ബന്ധമുണ്ടെന്ന് കെ.കെ രമ പൊലിസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടുന്നതിന് മുൻപ് പലതവണ ഇത്തരത്തിലുള്ള ഭീഷണി കത്തുകൾ കണ്ണുരിൽ നിന്നും പോസ്റ്റു ചെയ്തത് ലഭിച്ചിട്ടുണ്ടെന്ന എംഎ‍ൽഎയുടെ ആരോപണം കണക്കിലെടുത്താണ് കണ്ണുരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലിസ് തീരുമാനിച്ചത്.

കരിപ്പൂരിലെ സ്വർണ്ണ കടത്തിൽ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടക്കം പ്രതിക്കൂട്ടിലാണ്. പിജെ ആർമിയെന്ന പേരിൽ ഒരു കൂട്ടർ സിപിഎമ്മിനെ ഹൈജാക്ക് ചെയ്യുമെന്ന ഭയം പിണറായിക്കുണ്ട്. ഈ സാഹചര്യത്തിൽ രമയുടെ പരാതിയിലും കൃത്യമായ അന്വേഷണം നടത്തും. ആയങ്കി അടക്കമുള്ളവർ വാർത്തകൾ വഴി തിരിക്കാൻ നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണോ ഈ ഭീഷണിയെന്നും പരിശോധിക്കും.

കെ.കെ രമയെയും മകനെയും കൂടാതെ ആർ.എംപി നേതാവ് വേണുവിനും വധഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിൽ ഇവർക്ക് സുരക്ഷ ഏർപ്പെടുത്തും. ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണിക്കത്ത്. കെ.കെ രമയുടെ എംഎ‍ൽഎ ഓഫിസിലാണ് വന്നത്. കത്തിൽ രമയ്ക്കെതിരേയും ആർ.എംപി നേതാവ് എൻ.വേണുവിനും ഭീഷണിയുണ്ട്. മകൻ അഭിനന്ദിനു പുറമേ ആർ.എംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്നും കത്തിലുണ്ട്.

ടി.പി വധത്തിന് കാരണം മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണെന്നും കത്തിൽ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എൻ.വേണു വടകര എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾക്കെതിരെ വിമർശനമുന്നയിച്ചതിനാണ് തനിക്കെതിരെ ക്വട്ടേഷൻ സംഘങ്ങൾ ഭീഷണി മുഴക്കുന്നതെന്നാണ് വേണുവിന്റെ ആരോപണം.