തൃശൂര്‍: ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയില്‍ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാ നടനായാണ് ഉദ്ഘാടനം ചെയ്യാന്‍ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ മടങ്ങുവെന്നും ഈ തുക സമൂഹ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാന്‍ ഇനിയും സിനിമ ചെയ്യും. എന്റെ സിനിമകളില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ടു ശതമാനം.. അതു നല്‍കാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികള്‍ക്കല്ല കൊടുക്കുന്നത്. പ്രധാനമായിട്ടും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അതു വന്നിരിക്കും. അതിനു പിരിവും ഉണ്ടാകില്ല.

"ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്കു പോകുമ്പോള്‍, എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ ഞാന്‍ പോകൂ. അതില്‍നിന്ന് നയാ പൈസ ഞാന്‍ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകും. അതു ഞാന്‍ നേരത്തേ സൂചിപ്പിച്ച കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.

"ഇനിയിപ്പോള്‍ ആക്രമണം വരാന്‍ പോകുന്നത് ആ രീതിക്കൊക്കെയാണ്. അത് ഞാന്‍ ഇപ്പോഴേ അങ്ങ് പിരിവെട്ടി നല്ല കപ്ലിങ് ഇട്ട് അടച്ചുകൊടുത്തിരിക്കുകയാണ്. ഇനി അങ്ങനെ തന്നെയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നതെങ്കില്‍, നിങ്ങളുടെയൊന്നും ഉപദേശം ആവശ്യമില്ല. കൃത്യമായിത്തന്നെ നിര്‍വഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തേ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ അതുക്കും മേലെ ചെയ്തിരിക്കും" സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഇനിയും സിനിമ ചെയ്യും. അതില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനംവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ ചെലവഴിക്കും. വ്യക്തികള്‍ക്കായിരിക്കില്ല ഇനി താന്‍ ഈ പണം നല്‍കുക. കണക്കുകള്‍ നല്‍കേണ്ടതുകൊണ്ട് അഞ്ച് മുതല്‍ എട്ട് ശതമാനംവരെ തുക ശമ്പളത്തില്‍നിന്ന് നല്‍കാനേ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു.