പെർത്ത്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ നിർണായക പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 134 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 133 റൺസ് മാത്രം. ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡിയുടെ നാല് വിക്കറ്റ് പ്രകടനത്തിൽ മുൻനിര തകർന്നതോടെ ടീം ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി പെർത്തിൽ വെടിക്കെട്ട് തീർത്ത സൂര്യകുമാർ യാദവാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 40 പന്തിൽ 68 റൺസെടുത്ത സൂര്യ ഇന്ത്യയെ 20 ഓവറിൽ 133-9 എന്ന സ്‌കോറിലെത്തിച്ചു.

40 പന്തുകൾ നേരിട്ട സൂര്യ മൂന്ന് സിക്സും ആറ് ഫോറുമടക്കം 68 റൺസെടുത്തു. 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ലുങ്കി എൻഗിഡിയും 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വെയ്ൻ പാർനെലുമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

പേസർമാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പെർത്ത് പിച്ച് തനിസ്വരൂപം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ നിറഞ്ഞാടി. അഞ്ചാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിന്റെ ബൗൺസ് മനസിലാക്കുന്നതിൽ പിഴച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തായത്. 14 പന്തിൽ നിന്ന് 15 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ അതേ ഓവറിലെ അവസാന പന്തിൽ കെ.എൽ രാഹുലിനെയും (9) എൻഗിഡി മടക്കി.

നന്നായി തുടങ്ങിയ ഇൻഫോം ബാറ്റർ വിരാട് കോലിയുടെ ഊഴമായിരുന്നു അടുത്തത്. 11 പന്തിൽ നിന്ന് 12 റൺസെടുത്ത കോലിയെ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അക്ഷർ പട്ടേലിന് പകരം ടീമിലെത്തിയ ദീപക് ഹൂഡയ്ക്ക് (0) അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. ആന്റിച്ച് നോർക്യയുടെ പന്തിൽ ഹൂഡ ഡിക്കോക്ക് പിടിച്ച് പുറത്താകുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഒരറ്റത്ത് അപ്പോഴും ബൗണ്ടറികൾ നേടുന്നുണ്ടായിരുന്നു. എന്നാൽ ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും രണ്ടു റൺസ് മാത്രമെടുത്ത താരത്തെയും എൻഗിഡിയുടെ പന്തിൽ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

പിന്നാലെ ക്രീസിൽ ഒന്നിച്ച സൂര്യകുമാർ - ദിനേഷ് കാർത്തിക്ക് സഖ്യം 52 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ 100 കടത്തി. അർധ സെഞ്ചുറി നേടിയ സൂര്യ തന്നെയായിരുന്നു സ്‌കോറിങ്ങിൽ മുന്നിൽ. പിന്നാലെ 16-ാം ഓവറിൽ കാർത്തിക്ക് മടങ്ങി. 15 പന്തിൽ നിന്ന് ആറു റൺസെടുത്ത താരത്തെ വെയ്ൻ പാർനൽ പുറത്താക്കുകയായിരുന്നു. അശ്വിൻ ഏഴു റൺസെടുത്തു. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ അക്ഷർ പട്ടേലിന് പകരം ദീപക് ഹൂഡയെ ഉൾപ്പെടുത്തി.