കൊട്ടിയം: എസ്‌ബിഐ ആനന്ദവല്ലീശ്വരം ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജരായിരുന്ന എസ്എസ് ശ്രീജ (32) ആത്മഹത്യ ചെയ്തത് മക്കളുണ്ടാകാത്തതിന്റെ വിഷമം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്‌ച്ച വൈകുന്നേരം ഏഴ് മണിക്ക് പുറത്തുപോയ ഭർത്താവ് വി എസ് ഗോപു എട്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. ഉടൻതന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അഞ്ച് വർഷം മുമ്പാണ് ശ്രീജയും ഗോപുവും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. എസ്‌ബിഐ ഉദ്യോഗസ്ഥയായ ശ്രീജയും ഐസിഐസിഐ ബാങ്കിലെ ഇൻഷുറൻസ് വിഭാഗം സെയിൽസ് മാനേജരായ ഗോപുവും ബാങ്കിൽ വച്ച് കണ്ട് പ്രണയിക്കുകയായിരുന്നു. എന്നാൽ ഇത്രയും കാലമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിൽ വലിയ നിരാശയിലായിരുന്നു ഇരുവർക്കും. ഗർഭദ്ധാരണത്തിനായി ഇവർ ചികിൽസ ചെയ്തിരുന്നെങ്കിലും മൂന്ന് മാസം മുമ്പ് കോവിഡ് ബാധിതയായതോടെ ചികിൽസയ്ക്ക് സാധിക്കാതെ വന്നു. ഇത് ശ്രീജയെ വിഷാദാവസ്ഥയിലെത്തിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതുതന്നെയാകാം മരണകാരണമെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം.

തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ് ശ്രീജ. ഞായറാഴ്‌ച്ച രാത്രി പാൽ വാങ്ങുന്നതിനാണ് ഗോപു പുറത്തേയ്ക്ക് പോയത്. വീട്ടിൽ ശ്രീജയെ കൂടാതെ പ്രായമായ അച്ഛൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗോപുവിന്റെ അമ്മ വർഷങ്ങൾക്ക് മുമ്പ് ഒരു റോഡപകടത്തിൽ മരണപ്പെട്ടിരുന്നു. പാൽ വാങ്ങി തിരിച്ചെത്തിയ ഗോപു വർക്ക് ഏരിയയിൽ ശ്രീജയെ തൂങ്ങിനിൽക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ നാട്ടുകാരെ വിളിച്ചുകൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടുത്ത ദിവസങ്ങളിൽ ഉണ്ടായ മറ്റ് ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണമാണ് കൊട്ടിയം പൊലീസ് നടത്തുന്നത്. എല്ലാ സാധ്യതകളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. എന്നാൽ ഈ വാർത്ത പുറം ലോകം അറിഞ്ഞത് മൂന്ന് ആത്മഹത്യകൾ വാർത്തയായപ്പോൾ മാത്രമാണ്.

ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തികവാടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാരം നടത്തി. സഹോദരൻ: ശരൺ.