ന്യൂഡൽഹി: ട്വീറ്റർ എൻഗേജ്‌മെന്റിൽ മോദിയെ പിന്നിലാക്കി രാഹുൽ ഗാന്ധി മുന്നേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 77.8 ദശലക്ഷം ഫോളേവേഴ്‌സാണ് ട്വിറ്ററിൽ ഉള്ളത്. പ്രധാന എതിരാളിയായ രാഹുൽ ഗാന്ധിക്ക് 20.4 ദശലക്ഷം ഫോളോവേഴ്സും. എന്നാൽ 2019-21ലെ നരേന്ദ്ര മോദിയുടെ മൊത്തം ട്വിറ്റർ ലൈക്കുകൾ, റീട്വീറ്റുകൾ എന്നിവയേക്കാൾ മുന്നിരട്ടിയാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ എൻഗേജ്‌മെന്റുകൾ.

ഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലെ കണ്ടെത്തലുകളാണ് ഇത്.സാമ്പത്തിക വിദഗ്ധരായ ഷാമിക രവിയും മുദിത് കപൂറും 'സോഷ്യൽ മീഡിയ ആൻഡ് പൊളിറ്റിക്കൽ ലീഡേഴ്സ്: ആൻ എക്‌സ്‌പ്ലോറേറ്ററി അനാലിസിസ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലെ വിവരങ്ങളാണിത്. മോദിയുടെയും രാഹുൽ ഗാന്ധിയുടെയും ട്വിറ്റുകളോട് പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഗവേഷകർ വിശകലനം ചെയ്യാൻ ശ്രമിച്ചത്.രാഹുൽ ഗാന്ധി ഒരു ദിവസത്തിൽ 1.7 ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നതിൽ 49 ശതമാനവും ഹിന്ദിയിൽ ആയിരിക്കും, മോദി ദിവസത്തിൽ എട്ട് ട്വീറ്റുകൾ ചെയ്യുമ്പോൾ, അതിൽ 72 ശതമാനവും ഇംഗ്ലീഷിലാണ്.

എന്നാൽ, രാഹുലിന്റേത് അധികവും 'നെഗറ്റീവ്' ട്വീറ്റുകൾ ആണ്. ഇക്കാരണം കൊണ്ട് തന്നെ രാഹുലിന്റെ ട്വീറ്റുകൾ കൂടുതൽ റീട്വീറ്റുകൾ നേടി. ഇക്കാരണം കൊണ്ടാണ് മോദിക്ക് രാഹിലിനേക്കാൾ നാലിരട്ടി ട്വിറ്റർ ഫോളോവേഴ്‌സ് ഉണ്ടായിട്ടും എൻഗേജുമെന്റുകളിൽ മോദി പിന്നിലായി പോയത്.

രണ്ട് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ നയങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ ട്വീറ്റുകൾ എങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തുവാനും അൽഗോരിതങ്ങളിലൂടെ ജനാധിപത്യത്തെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് എങ്ങനെ കഴിയുന്നുവെന്ന് കണ്ടെത്തുവാനും വേണ്ടിയാണ് പഠനം നടത്തിയതെന്ന് ഡൽഹി സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ മുഡിറ്റ് കപൂർ പറഞ്ഞു.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)