കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ തദ്ദേശത്തിലെ വൻ വിജയം ഇടതുമുന്നണിക്ക് നൽകുന്നത് ഭരണത്തുടർച്ചാ പ്രതീക്ഷ. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 101 നിമയസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിലാണെന്നാണ് പ്രാഥമിക കണക്കുകൾ. യുഡിഎഫ് 39 സീറ്റുകളിൽ ഒതുങ്ങുമ്പോൾ ബിജെപി നേമത്ത് മുന്നിലാണ്. വോട്ടിങ് ശതമാനത്തിലും വൻ വർധനവാണ് എൽഡിഎഫ് നേടിയത്. എൽഡിഎഫ് 41.55 % ജനങ്ങളുടെ പിന്തുണ നേടിയപ്പോൾ യുഡിഎഫിന് 37.14 ശതമാനവും എൻഡിഎക്ക് 14.52 ശതമാനവും വോട്ടുകൾ ലഭിച്ചുവെന്നാണ് പ്രാഥമിക കണക്ക്.

എന്നാൽ ഇലക്ഷൻ കമ്മീഷന്റെ ട്രൻഡ് സോഫ്റ്റ്‌വെയറിലെ പിഴവുകൾ കൂടി പരിഹരിക്കുമ്പോൾ ഇടതു വോട്ട് ശതമാനം പുതിയ കണക്ക് അനുസരിച്ച് 45 ശതമാനം വരുമെന്നാണ് പറയുന്നത്. കൃത്യമായ രാഷ്ട്രീയ വോട്ടുകൾ എന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാപഞ്ചായത്താണ് ട്രൻഡ് സെറ്ററായി എടുക്കാറുള്ളത്. ജില്ലാപഞ്ചായത്തിൽ എൽഡിഎഫ് നടത്തിയ വൻ കുതിപ്പിന്റെ അടിസ്ഥാനത്തിൽ 110 നിയമസഭാ സീറ്റുകളിൽവരെ എൽഡിഎഫിന് മുന്നേറ്റം പ്രവചിക്കുന്നുണ്ട്. മഞ്ചേശ്വരം, കാസർകോട്, കഴക്കുട്ടും, വട്ടിയൂർക്കാവ്, തിരുവനനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതാണ്. ഇതിൽ മഞ്ചേശ്വരത്തും പാലക്കാട്ടും വോട്ടു വ്യത്യാസം തീരെ കുറവാണ്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് യുഡിഎഫിന് 123 നിയമസഭാ മണ്ഡലങ്ങളിൽ മുൻതൂക്കമുണ്ടായിരുന്നിടത്താണ് 2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ 38 ലേക്ക് ചുരുങ്ങിയത്. എൽഡിഎഫാകട്ടെ 16 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 101 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വലിയ മുന്നേറ്റമാണ് നേടിയത്.കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും മറികടക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.

2016 ൽ 91 നിയമസഭാ മണ്ഡലങ്ങളുടെ ഭൂരിപക്ഷത്തിൽ നിന്നാണ് 101 ലേക്കുള്ള എൽഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫാകട്ടെ 47 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 38 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി.എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ വോട്ടിങ്ങ് പാറ്റേൺ ആയതുകൊണ്ട് ഇതുവെച്ച് പ്രവചനം നടത്താൻ ആവില്ലെന്നും നിയസസഭ തങ്ങൾ പിടിക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. 91ൽ 14ൽ 13 ജില്ലാകൗൺസിലുകളിലും വിജയിച്ച് നായനാർ സർക്കാർ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയപ്പോൾ, യുഡിഎഫ് വിജയിച്ചതാണ് അവർ ഈ കണക്കുകൾക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നത്.

കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫിന് മുൻതൂക്കമുണ്ട്. ബാക്കിയെല്ലാം എൽഡിഎഫിന് തന്നെ. കണ്ണൂർ ജില്ലയിൽ പരബരാഗത ശക്തി കേന്ദ്രമായ ഇരിക്കൂർ പേരാവൂർ എന്നീ മണ്ഡലങ്ങളിൽ മാത്രം യുഡിഎഫ്,ബാക്കി മുഴുവൻ ഇടത് മുന്നണിക്കൊപ്പം തന്നെ.വയനാട്ടിൽ മാനന്തവാടി ,സുൽത്താൻ ബത്തേരിയും തദേശ ഫലം അനുസരിച്ച് യുഡിഎഫിനെ തുണയ്ക്കുന്നു. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി, തിരുവാമ്പാടി എന്നീ മണ്ഡലങ്ങളിൽ മാത്രം യുഡിഎഫ് മേൽകൈ.എകെ മുനീറിന്റെ കോഴിക്കോട് സൗത്ത് അടക്കംബാക്കി 11 മണ്ഡലങ്ങളിലും എൽഡിഎഫ് മേധാവിത്വം പുലർത്തുന്നു. മലപ്പുറത്ത്, പൊന്നാന്നി ,തവനൂർ, പെരിന്തൽമണ്ണ എന്നീവ എൽഡിഎഫിനൊപ്പം നിൽക്കുന്നു.ബാക്കി 13 മണ്ഡലങ്ങളിലും യുഡിഎഫ് ഭൂരിപക്ഷം.

പാലക്കാട് ജില്ലയിൽ പാലക്കാടും മണാർക്കാട് യുഡിഎഫിനെ തുണയ്ക്കുന്നു.10 മണ്ഡലങ്ങളിൽ എൽഡിഎഫ് തേരോട്ടം തന്നെ. തൃശൂരിൽ ചാലക്കുടി യുഡിഎഫിന് മുൻതൂക്കം നൽകുമ്പോൾ ,അനിൽ അക്കരയുടെ വടക്കാംഞ്ചേരി അടക്കം ബാക്കി 12 മണ്ഡലങ്ങളിൽ എൽഡിഎഫിന് അധിപത്യം തുടരുന്നു.എറണാകുളത്ത് കോതമംഗലത്തും ഇടതിന് തന്നെയാണ് മേൽക്കൈ. കോതമംഗലം മുൻസിപ്പാലിറ്റിയിലും ഗ്രാമപ്പഞ്ചായത്തിലും എൽഡിഎഫ് വിജയം കൈവരിക്കുകയായിരുന്നു

.വിഡി സതീശന്റെ പറവൂർ, കൊച്ചി, തൃപ്പുണിത്തുറ, വൈപ്പിൻ എന്നീ മണ്ഡലങ്ങളിൽ എൽഡിഎഫ് മേൽകൈ പുലർത്തുന്നു. കുന്നത്ത്‌നാട്ടിൽ ട്വന്റി ട്വന്റിക്കാണ് അനുകൂലം. ഇടുക്കിയിൽ തൊടുപ്പുഴ മാത്രം യുഡിഎഫ് , ബാക്കി മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് തന്നെ.കോട്ടയത്ത് വൻ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്.ചങ്ങാനാശേരി മാത്രം യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ ശക്തി ദുർഗ്ഗങ്ങളായ പുതുപ്പള്ളി, പാല, കടുത്തുരുത്തി, കോട്ടയം, കാഞ്ഞിരപള്ളി അടക്കം മറ്റെല്ലാം മണ്ഡലങ്ങളിലും എൽഡിഎഫ് തേരോട്ടമാണ് നടത്തിയത്. ആലപ്പുഴയിൽ ഹരിപ്പാട് മാത്രം യുഡിഎഫ് നേടിയപ്പോൾ ബാക്കിയെല്ലാം എൽഡിഎഫിനൊപ്പം നിലകൊള്ളുന്നു.

പത്തനംതിട്ടയിൽ ആറന്മുളയിൽ മാത്രം നേരിയ യുഡിഎഫ് മുൻതൂക്കം നേടിയപ്പോൾ ബാക്കിയെല്ലാം എൽഡിഎഫിനൊപ്പം തന്നെ. കൊല്ലത്ത് ചാത്തന്നൂരും, ചവറയും മാത്രം യുഡിഎഫിനൊപ്പം നിലനിൾക്കുമ്പോൾ ബാക്കിയെല്ലാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം ആണ് തിരുവനന്തപുരത്ത് ആറ്റിങ്ങൽ മണ്ഡലത്തിൽ മാത്രം നേരിയ യുഡിഎഫ് മുൻതൂക്കം ഉണ്ടാവുമ്പോൾ നേമത്ത് ബിജെപിക്ക് ആണ് മുൻകൈ. ബാക്കിയെല്ലാ മണ്ഡലത്തിലും എൽഡിഎഫ് മേധാവിത്വം പുലർത്തുന്നു.