കൊച്ചി: മനുഷ്യമനസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന മൃഗീയ പീഡനത്തിനിരയായ യുവതിയുടെ അവസ്ഥ വിവരിച്ച് സുഹൃത്തായ പെൺകുട്ടി രംഗത്ത്. ഒരു പ്രമുഖ  മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മൃഗീയ പീഡനത്തിന്റെ കഥ അവർ പങ്കുവെച്ചത്. ഇനി മനുഷ്യരെ കണ്ടാൽപോലും ഭയപ്പെട്ടേക്കാവുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ പെൺകുട്ടി എത്തിയിരിക്കുന്നതെന്നാണ് സുഹൃത്ത് പ്രതികരിച്ചത്.

'അടിവസ്ത്രങ്ങൾ പോലുമില്ലാതെ ധരിച്ചിരുന്ന വസ്ത്രത്തിലാണ് അവൾ ഫ്ളാറ്റിൽനിന്നും ഇറങ്ങി ഓടിയത്. അതേ വേഷത്തിലാണ് പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തത്. എന്നിട്ടും പൊലീസ് കൃത്യമായൊരു അന്വേഷണം നടത്താൻ തയാറായില്ല. പിന്നീട് വീട്ടുകാരെത്തി നാട്ടിലേക്ക് കൂട്ടികൊണ്ട് പോയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ രണ്ടാഴ്ചക്ക് ശേഷമാണ് വീണ്ടും കൊച്ചിയിലെത്തി എ.സി.പിക്കു പരാതി കൊടുത്തത്.'

'സുഹൃത്തുക്കളായ കുറച്ച് പേരോട് പെൺകുട്ടി ആദ്യം മുതൽ തന്നെ പ്രശ്നങ്ങളെപ്പറ്റി പറഞ്ഞിരുന്നു. ഒഴിവാക്കാൻ പറഞ്ഞെങ്കിലും ഇത്തരത്തിൽ കുടുങ്ങിക്കിടന്നിരുന്നതിനാൽ അവൾക്ക് കഴിഞ്ഞില്ലെന്നും സുഹൃത്ത് പറഞ്ഞു. പ്രതി മാർട്ടിൻ ഭക്ഷണം വാങ്ങാൻ പോയപ്പോൾ യുവതി ഫ്ളാറ്റിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു.ശാരീരികമായ അസ്വസ്ഥതകൾ ഇപ്പോഴും ഉണ്ട്. അതിനെക്കാൾ വലുതാണ് മാനസികമായി ഏറ്റ ആഘാതം. അടിച്ചതിന്റെ മുകളിൽ തന്നെ വീണ്ടും അടിക്കുകയും മുളകുവെള്ളെം കണ്ണിൽ ഒഴിക്കുകയുമൊക്കെ ചെയ്തിരുന്നു. ചോര വരുന്നതുവരെ ആ അടി തുടരും.

ഇനി മനുഷ്യന്മാരെ തന്നെ പേടിയായിരിക്കും. ഇനി ഒരാളെ വിവാഹം ചെയ്യാനോ ജീവിക്കാനോ കഴിയുമെന്ന് പോലും സംശയമാണ്. അത്തരമൊരു കടുത്ത മാനസിക സംഘർത്തിലൂടെയാണ് യുവതി കടന്നുപോകുന്നത്. കേരളത്തിന് പുറത്താണ് അവൾ ഇപ്പോഴുള്ളത്. അവന് ശിക്ഷ കിട്ടിയാലും എന്നെങ്കിലും ഇനിയും അവളെ ഉപദ്രവിക്കുമോ എന്ന ഭയം അവൾക്കുണ്ട്.'

ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കഴിഞ്ഞ ഒരു സാധാരണ കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയാണ്. അതുകൊണ്ട് തന്നെ നഗ്‌നവീഡിയോ പകർത്തുകയും അത് പ്രചരിപ്പിക്കും എന്നും പറഞ്ഞതിലൂടെ മാനസികമായി തകർന്നു പോവുകയായിരുന്നു. ഇക്കാര്യങ്ങളൊക്കെ പറഞ്ഞാൽ ഞങ്ങളേയും കൊല്ലുമെന്നായിരുന്നു അവൻ അവളോട് പറഞ്ഞിരുന്നത്. ഒളിവിൽ പോയി എന്ന് പൊലീസ് പറയുമ്പോഴും എല്ലാദിവസവും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും അവൻ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.'- യുവതിയുടെ സുഹൃത്ത് പറയുന്നു.

ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ 22 ദിവസമാണ് കൊച്ചി മറൈൻ ഡ്രൈവിന് സമീപത്തെ ഫ്ളാറ്റിൽ തടങ്കലിൽവെച്ച് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കടുത്ത മാനസിക സംഘർഷത്തിലാണ് കണ്ണൂർ സ്വദേശിയായ ഇരുപത്തിയേഴുകാരിയായ യുവതി.സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ പ്രതി തൃശൂർ മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.