ചെന്നൈ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി യാഷിക ആനന്ദിനെതിരേ കേസെടുത്ത് പൊലീസ്. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. യാഷികയുടെ ഡ്രൈവിങ് ലൈസൻസും പൊലീസ് പിടിച്ചെടുത്തു.

ഞായറാഴ്ച പുലർച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഹൈദരാബാദ് സ്വദേശി ഭവാനി മരിച്ചു. ഭവാനി സീൽറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാറിൽനിന്ന് തെറിച്ച് വീണ ഭവാനി തല കോൺഗ്രീറ്റ് പാളിയിൽ തട്ടിയാണ് മരിച്ചത്.

യാഷികയടക്കം അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടു പേരെയും ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. യാഷികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.