കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നു വർഷത്തോളം പീഡിപ്പിച്ച യോഗാചാര്യന് എതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. പരിയാരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ യോഗാചാര്യൻ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി എന്നാണ് കേസ്. പരിയാരം പൊലീസ് ഇൻസ്‌പെക്ടർ കെ.വി ബാബുവിനാണ് കേസന്വേഷണ ചുമതല. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.

2017, 2018, 2019 വർഷങ്ങളിൽ പല ദിവസങ്ങളിലായി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എന്നാൽ പീഡന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോൾ 19 വയസ്സുള്ള പെൺകുട്ടി മനോവിഷമം മൂലം മിണ്ടാതായതോടെ കൗൺസിലിങ് നടത്തിയിരുന്നു. ഇതിനിടയിലാണ് പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്.

പഴയങ്ങാടിയിലും പരിയാരത്തും യോഗപരിശീലിപ്പിക്കുന്നതിനായി രാജേന്ദ്രപ്രസാദ് എത്തിയിരുന്നു. യോഗ പരിശീലനത്തിനിടെ കുട്ടികളുടെ മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ അവരുടെ വീടുകളിൽ അതിഥിയായി താമസിച്ചിരുന്നു. അതിനിടയിലാണ് പരിയാരത്തിനുള്ള കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.