ന്യൂഡൽഹി: അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോൺഗ്രസ് 'കോമ'യിൽ നിന്ന് പുറത്തു കടന്നിട്ടില്ലെന്നും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയാണ് അധികാരത്തിൽ എന്ന സത്യം മനസ്സിലാക്കാൻ കോൺഗ്രസിന് ഇനിയും കഴിയുന്നില്ല. ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിത്തിലാണ് കോൺഗ്രസ് നേതൃത്വത്തെ നരേന്ദ്ര മോദി കടന്നാക്രമിച്ചത്.

സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ യഥാർഥ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. ശൂന്യമായ അവസ്ഥയിൽ അവിടെ പ്രതിപക്ഷം നുണകൾ നിറയ്ക്കുമെന്നും ഉത്തരവാദിത്തമില്ലാതെയും നിർഭാഗ്യകരമായുമാണ് കോൺഗ്രസ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ബിജെപിക്കെതിരെയുള്ള കോൺഗ്രസിന്റെ വിമർശനങ്ങൾക്കാണ് മോദി മറുപടി നൽകിയത്.



'കോൺഗ്രസിന്റെ പെരുമാറ്റം നിരുത്തരവാദപരവും ദൗർഭാഗ്യകരവുണ്. 60 വർഷം രാജ്യം ഭരിച്ചതിന്റെ അധികാരബോധമാണ് കോൺഗ്രസിന്. അധികാരത്തിന് അർഹതയുണ്ടെന്നാണ് കോൺഗ്രസിന്റെ ധാരണ. അതാണ് പ്രതിപക്ഷത്തിന്റെ ജോലികളിൽ നിന്ന് അവരെ പിൻതിരിപ്പിക്കുന്നത്. ജനങ്ങൾ നമ്മളെ അധികാരത്തിലേറ്റിയ സത്യം അവർ തിരിച്ചറിയുന്നില്ല. പ്രതിപക്ഷമെന്ന നിലയിൽ ജനക്ഷേമ കാര്യങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധിക്കേണ്ടത്. എല്ലാ സ്ഥലത്തും തകർന്നടിയുമ്പോഴും നമ്മുടെ കാര്യത്തിലാണ് അവരുടെ ശ്രദ്ധ.' പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് വാക്‌സീൻ ക്ഷാമമില്ല, പക്ഷേ, അതു മറച്ചുവച്ച് കോൺഗ്രസ് മനഃപൂർവം പ്രചാരണം നടത്തുന്നു. അതിൽ ആശങ്കപ്പെടേണ്ടതുണ്ട്. ഇന്ന് ഡൽഹിയിൽപ്പോലും 20 ശതമാനത്തോളം മുൻനിര പ്രവർത്തകർ വാക്‌സീൻ എടുത്തിട്ടില്ല. അധികാരത്തിനു വേണ്ടിയുള്ളവരാണ് തങ്ങളെന്നാണ് കോൺഗ്രസിന്റെ ചിന്ത. ജനവിധി എതിരാണെന്ന് അവർ ചിന്തിക്കുന്നില്ല. സ്വയം ക്ഷയിച്ചുകൊണ്ടിക്കുന്നത് ശ്രദ്ധിക്കാത്ത അവർ പകരം നമ്മളെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നും മോദി കുറ്റപ്പെടുത്തി.

കോവിഡ് പ്രതിസന്ധി രാഷ്ടീയ വിഷയമല്ല, മനുഷ്യത്വപരമായ വിഷയമാണ്. മഹാമാരിയിൽ ആരും പട്ടിണികിടക്കില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ 20 ശതമാനം കോവിഡ് മുൻനിരപ്പോരാളികൾക്ക് ഇതുവരെ വാക്സിൻ ലഭിച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്നും മോദി പറഞ്ഞു.

സൗജന്യ റേഷൻ വിതരണം നടത്തുന്ന ജൂലൈ 24നും 25നും റേഷൻ കടകളിലേക്കു പോകണമെന്ന് എംപിമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് പോരാട്ടത്തിൽ പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.