കോട്ടയം : കഴിഞ്ഞ ദിവസം ചിങ്ങവനം എഫ്‌സിഐയിലെ അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട യുവതി മകനായി എഴുതിയ കത്ത് കണ്ടെത്തി. ചിങ്ങവനം പൊലീസിന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയെഴുതിയിട്ടുണ്ട്: ''ഞാൻ പോവുകയാണ്. മോനെ കൊണ്ടുപോകാൻ ധൈര്യമില്ല. മോൻ എന്നോട് ക്ഷമിക്കണം''. മുറിയിൽ ഉണ്ടായിരുന്ന രജിസ്റ്റർ ബുക്കിനുള്ളിൽ നിന്നാണ് കത്ത് ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയും എഫ്‌സിഐ ക്വാളിറ്റി കൺട്രോൾ ഓഫീസറുമായ എം.എസ്.നയനയെയാണ് (32) വെള്ളിയാഴ്‌ച്ച രാത്രി ഏഴരയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ എസ്‌ഐ പി.എ.ഷമീർ ഖാന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ആത്മഹത്യയാണെന്നും അസ്വാഭാവിക മരണത്തിന് കേസ് എടുത്തെന്നും പൊലീസ് പറഞ്ഞു. പരാതി നൽകുന്നതു സംബന്ധിച്ച് ഇന്നു തീരുമാനം എടുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.സംസ്‌കാരം ഇന്ന് 11ന്. മകൻ:സിദ്ധാർഥ്.