കോട്ടയം: ഉന്നത രാഷ്ട്രീയ നേതാവിനെ കുടുക്കാനുള്ള പദ്ധതികൾ നീക്കുന്നതിനിടെയാണ് കോട്ടയത്തെ ഹണിട്രാപ്പ് സംഘം പിടിലായതെന്ന് പൊലീസ്. ഉന്നത രാഷ്ട്രീയ നേതാവിനെയും സ്വർണക്കട മുതലാളിയെയും വലയിലാക്കി കോടികൾ തട്ടുക എന്ന ലക്ഷ്യത്തോടെ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ചിങ്ങവനത്തെ സ്വർണ വ്യാപാരി കെണിയിലാകുന്നതും പ്രതികൾ പൊലീസ് പിടിയിലായതും.

സ്ഥലം ഇടപാടിനെന്ന പേരിലാണ് കോട്ടയത്തെ പ്രമുഖ രാഷ്ട്രീയക്കാരനെ പ്രതികൾ സമീപിച്ചത്. ഹണിട്രാപ്പ് കെണിയൊരുക്കുന്ന സ്ത്രീകളിൽ ഒരാൾ താൻ വിധവയാണെന്നാണ് നേതാവിനോട് പറഞ്ഞത്. വീട്ടിലെത്തിയ പ്രതികൾ നേരിട്ട് സംസാരിച്ചു. സ്ഥലം വില്പനയ്ക്കായി എത്താൻ നിർദ്ദേശിച്ച തീയതിക്ക് തൊട്ടു മുൻപാണ് ഇവർ പിടിയിലായത്. സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേനയാണ് കോട്ടയം നഗരത്തിലെ സ്വർണ വ്യാപാരിയെ സംഘം കുടുക്കാൻ ശ്രമിച്ചത്. ഫ്ളാറ്റിൽ എത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും ജുവലറിയിൽ നേരിട്ടെത്താൻ വ്യാപാരി അറിയിച്ചു. വീണ്ടും രണ്ടു തവണ കൂടി സംഘം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് സംഘത്തിന്റെ പദ്ധതി പാളിയത്.

കേസിലെ മുഖ്യ ആസൂത്രകൻ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ തൃക്കരിപ്പൂർ എളമ്പച്ചി പുത്തൻ പുരയിൽ ഫസീല (34), ഉദിനൂർ സ്വദേശി അൻസാർ (23), അൻസാറിന്റെ ഭാര്യ സുമ (30) എന്നിവരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. കർണാടകയിൽനിന്നാണ് ഇവരെ കോട്ടയം ഡിവൈ.എസ്‌പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പൊലീസ് സംഘം ഒരാഴ്ചയായി കാസർകോട്‌ താമസിച്ചാണ് പ്രതികളെ പിടികൂടിയത്. കോവിഡിനെ തുടർന്ന് ഹവാലാ പണത്തിൽനിന്നുള്ള വരുമാനം നഷ്ടപ്പെട്ടതോടെ പ്രതി നൗഷാദ് പുതിയ വരുമാനമാർഗം തേടിയാണ് സുഹൃത്തിന്റെ സഹായത്തോടെ കോട്ടയത്തെത്തിയത്.

രണ്ടാം ഭാര്യയെയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വർണവ്യാപാരിയെ കോട്ടയം നഗരത്തിലെ അപ്പാർട്ട്‌മെന്റിലേക്ക് വരുത്തി. കൂട്ടാളികളുടെ സഹായത്തോടെ മർദിച്ച് അവശനാക്കി പെൺകെണി മാതൃകയിൽ സ്ത്രീയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്തശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടുകയായിരുന്നു. കോട്ടയം നഗരത്തിലെ ചില പ്രമുഖരെ കുടുക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനോട് പ്രതികൾ സമ്മതിച്ചു. മറ്റൊരു സ്വർണവ്യാപാരിയും പ്രമുഖ രാഷ്ട്രീയക്കാരനെയും കുടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചിങ്ങവനം സ്വദേശി പൊലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ ഒളിവിൽപോവുകയായിരുന്നു. തട്ടിപ്പിന് സഹായികളായി പ്രവർത്തിച്ച പ്രവീൺ, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സ്വദേശിയായ ഗുണ്ടയും മറ്റൊരു കാസർകോട്‌ സ്വദേശിയും ഒളിവിലാണ്. ഇവരെ അന്വേഷിച്ചുവരുകയാണ്. പൊലീസ് പിൻതുടരുന്നതറിഞ്ഞ നൗഷാദ് തല മുണ്ഡനംചെയ്തു വേഷംമാറി കഴിയുകയായിരുന്നു.

കണ്ണൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലും, കർണാടക സംസ്ഥാനത്തുമായി ഇയാൾക്കെതിരേ ഇരുപതിലധികം സംഘംചേർന്ന് കവർച്ചക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒറ്റതവണ അഞ്ചുകോടി രൂപ കവർച്ചചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള ഇയാൾക്ക് മൂന്നുഭാര്യമാരും ഉണ്ട്. ഹവാലപണവും നികുതി വെട്ടിച്ചു കടത്തുന്ന വലിയ തുകകളും നിരീക്ഷിച്ചു അവ കൊണ്ടുപോകുന്ന വാഹനങ്ങൾ വിവിധ റോഡുകളിൽ െവച്ചു ആക്രമിച്ച് പണം തട്ടുന്നതാണ് നൗഷാദിന്റെ രീതി. ഇയാളുടെ രണ്ടുസഹോദരങ്ങളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ നിർമ്മൽ ബോസ്, എസ്‌ഐ. രഞ്ജിത്ത് വിശ്വനാഥൻ, കോട്ടയം ഡിവൈ.എസ്‌പി. ഓഫീസിലെ എഎസ്ഐ.അരുൺകുമാർ കെ.ആർ, എസ്‌ഐ. ഷിബുക്കുട്ടൻ, സൈബർ സെല്ലിലെ മനോജ് കുമാർ വി എസ്. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ടു പ്രതികളായ പ്രവീണിനെയും മുഹമ്മദ് ഹാനിഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസൂത്രകൻ കുപ്രസിദ്ധ ഗുണ്ട കുടമാളൂർ സ്വദേശിയും കണ്ണൂരിൽ കൊലക്കേസ് പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടയാണ് കേസിലെ പ്രധാന ആസൂത്രകൻ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ബംഗളൂരുവിലുണ്ടെന്നാണ് സൂചന.