കണ്ണുർ: ഗൾഫിൽ ജോലി സ്ഥലത്ത് നഴ്‌സ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. സൗദിയിലെ ആശുപത്രിയിൽ ബാത്‌റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയകണ്ണൂർ ആലക്കോട് സ്വദേശിനിയായ നഴ്‌സിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

മൂന്ന് വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടിൽ ജോൺ - സെലിൻ ദമ്പതികളുടെ മകൾ ജോമി ജോൺ സെലിന്റെ (28) മൃതദേഹം ഇപ്പോൾ ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്.

അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോമി രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ ജോമിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിന് സമീപമുള്ള ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോർട്ട്.

ആത്മഹത്യ ചെയ്യാൻ മാത്രമുള്ള കാര്യമായ പ്രശ്‌നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ എംബസിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്.