കോഴിക്കോട്: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്താണ് കേരളം. കൊച്ചു കുഞ്ഞുങ്ങളുടെ കൈകളിൽ പോലും മൊബൈൽ ഫോണുകൾ ഉള്ള കാലമാണ്. എന്നാൽ രക്ഷിതാക്കളുടെ ശ്രദ്ധയും ഇത്തരം കാര്യങ്ങളിൽ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ പ്രതീക്ഷിച്ചിടത്ത് നിൽക്കില്ല. അത്തരം ഒരു സംഭവത്തെ കുറിച്ചുള്ള വാർത്ത കേട്ട ഞെട്ടലിൽ ആണ് കോഴിക്കോട്ടെ വെള്ളയിലെ പൊലീസുകാരും.

വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയാണ് ലഭിച്ചത്. ആരോപണ വിധേയർ ആകട്ടെ 11,12 വയസ്സുള്ള 5 ആൺകുട്ടികളും. കുട്ടികളെ ജുവനൈൽ ബോർഡിനു മുൻപിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

സംഭവത്തിൽ പൊലീസ് പറയുന്നത്: 2 മാസം മുൻപു പെൺകുട്ടിയുടെ വീട്ടിൽ രക്ഷിതാക്കളില്ലാത്ത സമയത്ത് എത്തിയ ആൺകുട്ടികൾ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല. മറിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ ഉപദ്രവിക്കുകയാണു ചെയ്തത്.

3 ദിവസം മുൻപ് വീട്ടുകാർ പരസ്പരം വഴക്കുകൂടിയപ്പോഴാണു വിഷയം വീണ്ടും ഉയർന്നുവന്നത്. നാട്ടുകാരാണു പൊലീസിൽ അറിയിച്ചത്. തുടർന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ പറഞ്ഞ 3 ആൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പേർ കൂടി ഉൾപ്പെട്ടതായി അറിവായത്.

മൊബൈൽ ഫോണിൽ കണ്ട വിഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമെന്നു കുട്ടികൾ കൗൺസലിങ്ങിൽ വെളിപ്പെടുത്തി. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിനാണ് അന്വേഷണച്ചുമതല. ആൺകുട്ടികളെ തല്ലിയതിനു പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.