ആലപ്പുഴ: കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭർത്താവായ രതീഷാണ് പൊലീസിന്റെ പിടിയിലായത്. ചെങ്ങണ്ടയിലെ ബന്ധു വീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്.ഇയാളിപ്പോൾ ചേർത്തല പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണയെ ആണ് സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സംശയം ഉയർന്നിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക നഴ്സാണ് അവിവാഹിതയായ ഹരികൃഷ്ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.

ഹരികൃഷ്ണയെയും രതീഷിനെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാർ പൊലീസുമായി ചേർന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്.

കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.