കോന്നി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തകർന്നു വീണ മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിലായി ഞെരിഞ്ഞമർന്ന് യുവാവിന് ദാരുണാന്ത്യം. മങ്ങാരം പുതുപ്പറമ്പിൽ ഗോപാലകൃഷ്ണൻ ആചാരിയുടെയും മാധവിയുടെയും മകൻ അരുൺ കൃഷ്ണൻ (സുനി-31) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിൽ കുടുങ്ങിപ്പോയ മൃതദേഹം രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.

മരങ്ങാട് ജങ്ഷന് സമീപം ജോയിന്റ് ആർടി ഓഫീസിന് പിന്നിൽ ജിൻസ് വില്ലയിൽ ജോസിന്റെ ഉടമസ്ഥതയിലുള്ള, നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മേൽക്കൂരയുടെ തട്ട് ഇളക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നു വീണ മേൽക്കൂരയുടെയും ഭിത്തിയുടെയും ഇടയിൽ കുടുങ്ങിപ്പോയ അരുണിന്റെ ഏറെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. സംഭവം അറിഞ്ഞ് വൻ ജനാവലിയും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

കോൺട്രാക്ടർ കൂടിയായ ജോസ് നിർമ്മാണം നടത്തി വില്പനയ്ക്കായാണ് വീട് പണിയുന്നത്. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് മേൽക്കൂര നിർമ്മിച്ചതെന്നും ഒരാഴ്ച പിന്നിടും മുമ്പേ തട്ട് പൊളിക്കുകയുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സമീപവാസികൂടിയായ അരുൺ കുമാർ ജോസിന്റെ നിർമ്മാണ തൊഴിലാളിയാണ്. ശനിയാഴ്ചയാണ് തട്ട് പൊളിക്കാൻ തുടങ്ങിയത്. കൂരയുടെ തട്ട് താങ്ങി നിർത്തിയിരുന്ന ഇരുമ്പ് തൂണുകൾ നീക്കം ചെയ്യുന്നതിനിടെ നിർമ്മാണത്തിലെ അപാകത മൂലം മേൽക്കൂര രണ്ടായി പിളർന്ന് മാറുകയായിരുന്നു.

കൂരയ്ക്ക് താഴ്ഭാഗത്തിരുന്നു ജോലി ചെയ്യുകയായിരുന്ന അരുണിന്റെ മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് പതിക്കുകയും ചെയ്തു. നിലവിളിയും വലിയ ശബ്ദവും കേട്ട് വീട്ടിൽ ജോലിയിലുണ്ടായിരുന്ന ടൈൽ പണിക്കാരും സമീപവാസികളും ഓടിയെത്തിയെങ്കിലും പുറത്തേക്ക് അരുണിന്റെ ഒരു കാൽ മാത്രമാണ് കാണാനായത്. ബാക്കി ശരീര ഭാഗങ്ങൾ തകർന്നുവീണ മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിൽ അകപ്പെട്ടിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കോന്നിയിൽ നിന്ന് ഫയർ ഫോഴ്സും, പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായതോടെ രണ്ടര മണികൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തും. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അഖിൽ ആണ് സഹോദരൻ.