പാമ്പാടി: പീഡനത്തെ തുടർന്നു 14 വയസ്സുകാരി ഗർഭിണിയാവുകയും ഗർഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കുറിച്ച് പൊലീസിന് ഒരു പിടിയുമില്ല. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഗർഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ഡിഎൻഎ ശേഖരിച്ചു. ഗർഭസ്ഥ ശിശുവിന് 25 ആഴ്ച പ്രായമുണ്ടായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് ശേഖരിച്ചിട്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന കൗൺസലിങ് നൽകിയ ശേഷം വിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ പ്രതിയെ കുറിച്ച് സൂചന കിട്ടുമെന്നാണ് പ്രതീക്ഷ.

പെൺകുട്ടിയിൽ നിന്നു ലഭിച്ച പ്രാഥമിക വിവര പ്രകാരം പൊലീസ് ഏതാനും പേരിൽ നിന്നു മൊഴികൾ ശേഖരിച്ചു. വിദ്യാർത്ഥിനിയെ കാറിൽ എത്തിയ ആൾ വഴിയിൽവച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പ്രാഥമിക മൊഴി. വീട്ടിൽ വിവരം അറിയിച്ചിരുന്നില്ല. വയറു വേദനയെ തുടർന്നു പെൺകുട്ടിയെ മാതാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പരിശോധനയിൽ ഗർഭസ്ഥ ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം പെൺകുട്ടിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിയെടുക്കാനാണ് തീരുമാനം. മധ്യവയസ്‌കൻ ചുവന്ന കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും പ്രതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ അറിയില്ലെന്നുമാണ് കുട്ടിയുടെ മൊഴി. മണർകാടിനും തിരുവഞ്ചൂരിനുമിടയിൽ കാറിൽ വച്ചായിരുന്നു പീഡനമെന്നാണ് സൂചന.